തിരുവനന്തപുരം: ഇടതുമുന്നണിയിൽ ഐക്യം ശക്തമാക്കിയാൽ കേരളത്തിൽ തുടർഭരണം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾ താത്കാലികമാണെന്നും മുന്നണി സംവിധാനം കുറ്റമറ്റ രീതിയിൽ പ്രവർത്തിച്ചാൽ 110 സീറ്റുകൾ നേടാനാകുമെന്നും അദ്ദേഹം മുന്നണി യോഗത്തിൽ വ്യക്തമാക്കി.(Continued rule is guaranteed if LDF's unity is ensured, says CM Pinarayi Vijayan)
അമിത ആത്മവിശ്വാസം തിരിച്ചടിയായെന്ന് യോഗം വിലയിരുത്തി. പലയിടങ്ങളിലും മുന്നണി ഐക്യം ലംഘിക്കപ്പെട്ടതും വിമതരുടെ സാന്നിധ്യം ഉണ്ടായതും വോട്ട് ചോർച്ചയ്ക്ക് കാരണമായി. ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും ഇത് ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ മുന്നണിക്ക് വീഴ്ച പറ്റിയെന്നും വിലയിരുത്തലുണ്ട്.
ഭരണവിരുദ്ധ വികാരവും ശബരിമല വിഷയവുമാണ് തിരിച്ചടിക്ക് കാരണമെന്ന് നേരത്തെ പറഞ്ഞിരുന്ന സി.പി.ഐ, ഇന്നത്തെ യോഗത്തിൽ നിലപാട് മയപ്പെടുത്തി. മുന്നണി ഐക്യത്തിനാണ് ഇപ്പോൾ മുൻഗണനയെന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കി.
മിഷൻ 110ൻ്റെ ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ 110 സീറ്റുകൾ നേടുക എന്നതാണ്. ഫെബ്രുവരി 1 മുതൽ 15 വരെ സംസ്ഥാനത്ത് മൂന്ന് മേഖലാ ജാഥകൾ സംഘടിപ്പിക്കും. എം.വി. ഗോവിന്ദൻ, ബിനോയ് വിശ്വം, ജോസ് കെ. മാണി എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്.