തൃശൂർ: കുന്നംകുളം ചൊവ്വന്നൂർ പഞ്ചായത്തിൽ കോൺഗ്രസ് - എസ്.ഡി.പി.ഐ ബന്ധം തുടരുന്നു. വികസന സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ അംഗം ഷഹീദിന് നാല് കോൺഗ്രസ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി. പാർട്ടി നേതൃത്വത്തിന്റെ കർശന വിലക്ക് നിലനിൽക്കെയാണ് പ്രാദേശിക തലത്തിൽ ഈ അവിശുദ്ധ സഖ്യം തുടരുന്നത്.(Congress-SDPI alliance continues in Chowannur, Support in standing committee elections as well)
ഷഹീദിന് ലഭിച്ച വോട്ടുകൾ 6 എണ്ണമാണ്. പിന്തുണച്ചത് 4 കോൺഗ്രസ് അംഗങ്ങൾ, 2 എസ്.ഡി.പി.ഐ അംഗങ്ങൾ എന്നിങ്ങനെയാണ്. എസ്.ഡി.പി.ഐയുമായുള്ള ധാരണയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ ഏഴാം വാർഡ് അംഗം ഐശ്വര്യ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
നേരത്തെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ പിന്തുണയോടെ കോൺഗ്രസ് അധികാരം പിടിച്ചെടുത്തത് വലിയ വിവാദമായിരുന്നു. ഇതിനെത്തുടർന്ന് അന്ന് വിജയിച്ചവരോട് രാജിവെക്കാൻ കെ.പി.സി.സി നേതൃത്വം കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നേതൃത്വത്തിന്റെ അന്ത്യശാസനത്തെ പുല്ലുവില കൽപ്പിച്ചാണ് ഇപ്പോൾ വീണ്ടും സ്ഥിരംസമിതി തെരഞ്ഞെടുപ്പിലും ഈ സഹകരണം തുടരുന്നത്.