

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കങ്ങളില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉന്നത പദവികൾ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ താൻ അവസരങ്ങൾക്ക് വേണ്ടി കടിപിടി കൂടുന്ന ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Congress Party's decisions have the priority, says KC Venugopal)
പാർട്ടിക്കുള്ളിൽ ആർക്കും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാം. എന്നാൽ പാർട്ടി തീരുമാനങ്ങൾക്കാണ് മുൻഗണന. താൻ അനുഭവങ്ങളിലൂടെ വളർന്നു വന്ന നേതാവാണെന്നും പാർട്ടിക്കു വേണ്ടി ചെയ്യുന്നതൊന്നും ത്യാഗമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ്. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് അനുഭവസമ്പത്തുള്ള പഴയ നേതാക്കളെ മാറ്റിനിർത്തില്ല. യുവത്വവും അനുഭവസമ്പത്തും കൃത്യമായി സമന്വയിപ്പിച്ചുകൊണ്ടുള്ള പട്ടികയാകും കോൺഗ്രസ് പുറത്തിറക്കുക.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പി.ജെ. കുര്യൻ ഉയർത്തിയ വിമർശനങ്ങളെ കെ.സി. വേണുഗോപാൽ തള്ളി. എത്ര ഉന്നതനായാലും പാർട്ടിയിലെ സ്ഥാനാർത്ഥി നിർണ്ണയം പോലുള്ള കാര്യങ്ങൾ പൊതുമധ്യത്തിൽ ചർച്ചയാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അച്ചടക്കത്തോടെയുള്ള പ്രവർത്തനത്തിലൂടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.