

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ആരോപണങ്ങളുമായി ഡോ. പി. സരിൻ. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ശത്രു വി.ഡി. സതീശനാണെന്നും സ്വന്തം രാഷ്ട്രീയ ലാഭത്തിനായി ആരെയും കൂട്ടുപിടിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റേതെന്നും സരിൻ ആരോപിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു സരിന്റെ പ്രതികരണം.(Congress' number one enemy in Kerala, P Sarin against VD Satheesan)
സ്വന്തം നിലയ്ക്ക് മുഖ്യമന്ത്രിയാകാൻ വേണ്ടി പി.വി. അൻവർ മുതൽ ഷാജൻ സ്കറിയ വരെയും, ജമാഅത്തെ ഇസ്ലാമി മുതൽ എസ്ഡിപിഐ വരെയും, കാസ മുതൽ തീവ്ര സംഘപരിവാർ അനുകൂലികളെ വരെയും സതീശൻ കൂട്ടുപിടിച്ചിരിക്കുകയാണെന്ന് സരിൻ കുറ്റപ്പെടുത്തി.
നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒന്നാം നമ്പർ ശത്രു സതീശൻ തന്നെയാണ്. രാഹുലിനെക്കൊണ്ട് 'ചുടുചോറ് വാരിച്ച' ശേഷം സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന തന്ത്രമാണ് അദ്ദേഹം പയറ്റുന്നത് എന്നാണ് സരിൻ ആരോപിക്കുന്നത്.
തെറ്റായ കാര്യങ്ങൾക്ക് കൂട്ടുനിൽക്കുകയും പിന്നീട് ഒരവസരം ലഭിക്കുമ്പോൾ തള്ളിപ്പറഞ്ഞ് കോൺഗ്രസുകാരുടെ 'ഗുഡ് ബുക്സിൽ' കയറിക്കൂടാൻ ശ്രമിക്കുകയും ചെയ്യുന്ന അവസരവാദിയായ നേതാവാണ് വി.ഡി. സതീശൻ. സതീശന്റെ ഈ അപരമുഖം തുറന്നുകാട്ടപ്പെടണമെന്നും സരിൻ പറഞ്ഞു.