കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ അധ്യക്ഷ പദവിയെച്ചൊല്ലി കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള തർക്കം മുറുകുന്നു. ചെയർപേഴ്‌സൺ സ്ഥാനം പങ്കിടണമെന്ന കോൺഗ്രസിന്റെ ആവശ്യം ലീഗ് തള്ളിയതോടെയാണ് ഭരണരൂപീകരണത്തിൽ അനിശ്ചിതത്വം ഉടലെടുത്തത്.(Congress-League dispute over the post of Municipal Chairperson in Erattupetta)
അഞ്ച് വർഷത്തെ ഭരണകാലയളവിൽ ചെയർപേഴ്‌സൺ സ്ഥാനം പങ്കിടണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഈ പദവി ലഭിച്ചില്ലെങ്കിൽ ഭരണത്തിന്റെ ഭാഗമാകില്ലെന്നും പുറത്തുനിന്ന് പിന്തുണയ്ക്കാമെന്നുമാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത നിലപാട്.
ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ അധ്യക്ഷ സ്ഥാനം തങ്ങൾക്കുതന്നെ വേണമെന്നും കോൺഗ്രസിന് വൈസ് ചെയർമാൻ സ്ഥാനം നൽകാമെന്നുമാണ് ലീഗ് വ്യക്തമാക്കുന്നത്. നഗരസഭയിലെ ആകെ 29 വാർഡുകളിൽ 16 ഇടത്താണ് യുഡിഎഫ് വിജയിച്ചത്. ഇതിൽ മുസ്ലിം ലീഗിന് 9 അംഗങ്ങളും കോൺഗ്രസിന് 5 അംഗങ്ങളുമാണുള്ളത്. കൂടാതെ രണ്ട് സ്വതന്ത്രരുടെ പിന്തുണയും മുന്നണിക്കുണ്ട്.