

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പിന്തുണച്ച് അടൂർ പ്രകാശ് നടത്തിയ പ്രസ്താവന ഒഴിവാക്കാമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വോട്ടെടുപ്പ് ദിനത്തിൽ വന്ന ഈ അഭിപ്രായപ്രകടനം ആശയക്കുഴപ്പമുണ്ടാക്കിയെന്നും സണ്ണി ജോസഫ് പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.(Congress is with the survivor, Sunny Joseph against Adoor Prakash's statement)
പാർട്ടി നിലപാട് താൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കോൺഗ്രസ് അതിജീവിതക്കൊപ്പമാണ് എന്നും സണ്ണി ജോസഫ് ആവർത്തിച്ചു വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വെറുതെ വിട്ട ദിലീപിനെ പിന്തുണച്ചുകൊണ്ടാണ് ഇന്നലെ അടൂർ പ്രകാശ് രംഗത്തെത്തിയത്. പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോൾ അദ്ദേഹം നടത്തിയ പരാമർശങ്ങൾ ഏറെ ചർച്ചയായി.
ദിലീപിന്റെ അറസ്റ്റ് രാഷ്ട്രീയ നേട്ടത്തിനായി സർക്കാർ ഉപയോഗിച്ചു എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിലും പുറത്തും അടൂർ പ്രകാശിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ വിമർശനം ഉയർന്നു. വിമർശനമുയർന്നതിന് പിന്നാലെ അടൂർ പ്രകാശ് തന്റെ പരാമർശങ്ങളിൽ മലക്കം മറിഞ്ഞു. താൻ എന്നും അതിജീവിതക്കൊപ്പമാണ്, എന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ നൽകിയത് പ്രസ്താവനയുടെ ഒരു വശം മാത്രമാണ്. തന്റെ പ്രസ്താവനയെ വളച്ചൊടിച്ചെന്ന് അദ്ദേഹം ആരോപിച്ചു. കോടതിയുടെ വിധി വരുമ്പോൾ അതിനെ തള്ളിപ്പറയുക തനിക്ക് ബുദ്ധിമുട്ടാണെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.