തൃശ്ശൂർ: കോൺഗ്രസ് വിടുകയാണെന്ന രീതിയിൽ നടക്കുന്ന സൈബർ പ്രചരണങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ടി.എൻ. പ്രതാപൻ രംഗത്ത്. "കോഴി കോട്ടുവായ് ഇടുന്നത് പോലെയുള്ള വ്യാജപ്രചരണങ്ങളും ജല്പനങ്ങളും" തന്നെ തളർത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ താല്പര്യങ്ങൾക്ക് വേണ്ടി കുടുംബാംഗങ്ങളെപ്പോലും ആക്ഷേപിക്കുന്ന സൈബർ സംസ്കാരം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Congress is my community, it will continue like this, TN Prathapan replies)
കെ.എസ്.യുവിലൂടെ പൊതുജീവിതം തുടങ്ങിയ കാലം മുതൽ ഇടതുപക്ഷവും ആർഎസ്എസും തന്നെ വേട്ടയാടുന്നുണ്ട്. നിലപാടുകളിൽ ഉറച്ചുനിന്നതിന്റെ പേരിൽ ജാതീയമായ അധിക്ഷേപങ്ങൾ വരെ നേരിട്ടിട്ടും തളർന്നിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കടലിന്റെ വെല്ലുവിളികൾ ഏറ്റു വളർന്ന തനിക്ക് ഇത്തരം സൈബർ ജല്പനങ്ങൾ ഒന്നുമല്ല. കുടുംബാംഗങ്ങളെപ്പോലും ആക്ഷേപിക്കുന്ന സൈബർ സംസ്കാരം ജനാധിപത്യത്തിന് അപമാനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്കൂൾ യൂണിറ്റ് പ്രസിഡന്റ് മുതൽ എ.ഐ.സി.സി സെക്രട്ടറി വരെയും പഞ്ചായത്ത് മെമ്പർ മുതൽ പാർലമെന്റ് അംഗം വരെയും താൻ എത്തിയത് കഠിനാധ്വാനത്തിലൂടെയാണ്. കോൺഗ്രസ് നൽകിയ ഈ സൗഭാഗ്യങ്ങൾ മറക്കില്ല.
"മണ്ണും മനുഷ്യനുമാണ് എന്റെ മതം, കോൺഗ്രസ് ആണ് എന്റെ സമുദായം" എന്ന ശക്തമായ പ്രഖ്യാപനത്തോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.