തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വേദിയിലിരുത്തി ഉത്തരേന്ത്യയിലെ ക്രൈസ്തവർ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് രൂക്ഷവിമർശനവുമായി കോൺഗ്രസ് കൗൺസിലർ. തൃശൂർ മിഷൻ ക്വാർട്ടേഴ്സ് വാർഡ് കൗൺസിലർ ബൈജു വർഗീസാണ് കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളെക്കുറിച്ച് പരാമർശിച്ചത്.(Congress councilor criticizes Suresh Gopi on stage in Thrissur, Union minister responds)
തൃശൂരിലെ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടിയിലായിരുന്നു നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. "നമ്മൾ ഇവിടെ സമാധാനമായി ക്രിസ്മസ് ആഘോഷിക്കുമ്പോൾ, ഉത്തരേന്ത്യയിലെ ക്രൈസ്തവർക്ക് അതിന് സാധിക്കുന്നില്ല. യേശുക്രിസ്തു അനുഭവിച്ചതിനേക്കാൾ വലിയ സഹനമാണ് ഉത്തരേന്ത്യയിലെ അമ്മമാരും സഹോദരിമാരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്," എന്ന് ബൈജു വർഗീസ് പറഞ്ഞു. ഇത് കേൾക്കുമ്പോൾ മനസ്സ് പിടയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൗൺസിലറുടെ വിമർശനത്തിന് തൊട്ടുപിന്നാലെ പ്രസംഗിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇതിന് മറുപടി നൽകി. ഉത്തരേന്ത്യയിൽ നാടകം കാട്ടിക്കൂട്ടുന്നത് ആരൊക്കെയാണെന്ന് കോൺഗ്രസുകാരോട് തന്നെ ചോദിക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള വക്രമായ പ്രവർത്തനങ്ങളാണ് ഇതെന്നും, ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. വേദിയിലുണ്ടായിരുന്ന ദേവനും കേന്ദ്രമന്ത്രിയുടെ നിലപാടിനെ പിന്തുണച്ചു.