

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ആധികാരിക വിജയം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടുപടിയാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു (Assembly Election 2026 ). ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും തദ്ദേശ ഫലം തെളിയിച്ചതായി കോൺഗ്രസ് കോർ കമ്മിറ്റി വിലയിരുത്തി. ഈ അനുകൂല സാഹചര്യം നിലനിർത്താൻ വരും മാസങ്ങളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് യോഗം രൂപം നൽകി.
പ്രധാന തീരുമാനങ്ങളും വിലയിരുത്തലുകളും:
സ്വർണ്ണക്കടത്ത് വിവാദം ഇടത് മുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത് സ്വർണ്ണക്കൊള്ള വിവാദങ്ങളിലൂന്നിയുള്ള ശക്തമായ പ്രക്ഷോഭങ്ങൾ പുനരാരംഭിക്കാൻ യോഗം തീരുമാനിച്ചു.സിപിഎമ്മിന്റെ സോഷ്യൽ എൻജിനീയറിങ് തന്ത്രങ്ങൾ പാളിയെന്നും ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായെന്നും യോഗം വിലയിരുത്തി. എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ചു നിർത്തുന്ന രാഷ്ട്രീയ ശൈലി തുടരും.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രമായിരിക്കണം സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ മാനദണ്ഡം. ഗ്രൂപ്പ് താത്പര്യങ്ങൾക്കോ കസേര മോഹങ്ങൾക്കോ സംഘടനയിൽ ഇടം നൽകരുതെന്ന് കർശന നിർദ്ദേശം നൽകി.വിജയിച്ച ഇടങ്ങളിൽ സ്വാധീനം നിലനിർത്താനും നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ട ഇടങ്ങളിൽ പോരായ്മകൾ പരിഹരിക്കാനും ഡിസിസികൾക്ക് ചുമതല നൽകി.
ഘടകകക്ഷികളുമായുള്ള ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കി മുന്നണി സംവിധാനം സജ്ജമാക്കും.
കേരളത്തിൽ ബിജെപിക്ക് വളരാൻ അവസരമൊരുക്കുന്നത് സിപിഎമ്മാണെന്ന പ്രചാരണം താഴെത്തട്ടിൽ എത്തിക്കാൻ യോഗം തീരുമാനിച്ചു.
ശബരിമല വിഷയത്തിൽ സിപിഎം നേരിടുന്ന അരക്ഷിതാവസ്ഥ രാഷ്ട്രീയമായി ഉപയോഗിക്കാനും, ഒരു മുഴം മുമ്പേ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് കടക്കാനുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.