തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസിനുള്ളിൽ വെച്ച് സ്കൂളിലേക്ക് പോവുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ കണ്ടക്ടർക്ക് അഞ്ച് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. വെമ്പായം വേറ്റിനാട് രാജ്ഭവൻ വീട്ടിൽ സത്യരാജിനെയാണ് (53) തിരുവനന്തപുരം പോക്സോ കോടതി ജഡ്‌ജി എം.പി. ഷിബു ശിക്ഷിച്ചത്.(Conductor sentenced to 5 years in jail and fine for sexually assaulting student inside KSRTC bus)
2023 ഓഗസ്റ്റ് മാസം നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽ പോകുന്നതിനായി ബസിൽ കയറിയ പതിനാലുകാരിയുടെ ശരീരത്തിൽ കണ്ടക്ടർ കടന്നുപിടിക്കുകയായിരുന്നു. ആദ്യ തവണ അബദ്ധത്തിൽ സംഭവിച്ചതാകാം എന്ന് കരുതി കുട്ടി മാറി നിന്നെങ്കിലും, ഇയാൾ വീണ്ടും ശരീരത്തിൽ സ്പർശിച്ചു. തുടർന്ന് കുട്ടി സ്കൂൾ അധികൃതരോട് പരാതിപ്പെടുകയായിരുന്നു. സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് ആര്യനാട് പോലീസ് സബ് ഇൻസ്‌പെക്ടർ എൽ. ഷീന അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പെൺകുട്ടികളെ ബസിനുള്ളിൽ സംരക്ഷിക്കാൻ ബാധ്യതയുള്ള ബസ് കണ്ടക്ടർ തന്നെ ഇത്തരത്തിൽ പെരുമാറിയത് അതീവ ഗുരുതരമായി കണ്ട് പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ്, അഭിഭാഷകയായ വി.സി. ബിന്ദു എന്നിവർ ഹാജരായി.