തിരുവനന്തപുരം : മള്‍ട്ടിപ്ലക്‌സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. കൊച്ചിയിലെ പിവിആര്‍ സിനിമാസിനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ നിര്‍ദേശം. കോഴിക്കോട് സ്വദേശിയായ ശ്രീകാന്ത് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍.
പുറത്തുനിന്ന് ഭക്ഷണപാനീയങ്ങള്‍ കയറ്റാന്‍ സമ്മതിക്കാതിരിക്കുകയും സൗജന്യമായി കുടിവെള്ളം നല്‍കാതിരിക്കുകയും ചെയ്യുന്നത് തിയേറ്റര്‍ ഉടമകളുടെ വീഴ്ചയായി കണക്കാക്കി നടപടിയെടുക്കും എന്നുള്‍പ്പെടെ ഉത്തരവില്‍ പറയുന്നുണ്ട്.
2022 ഏപ്രിലില്‍ കൊച്ചിയിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളില്‍ പരാതിക്കാരന്‍ സിനിമ കാണാനെത്തുകയും പുറത്തുനിന്ന് പാനീയം കയറ്റിയത് തിയേറ്റര്‍ അധികൃതര്‍ തടയുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് ഇയാള്‍ പരാതി സമര്‍പ്പിക്കുന്നത്.
പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്ന് മുൻകൂട്ടി അറിയിച്ചിട്ടുള്ളതാണെന്നും ഇത് സിനിമ കാണാൻ വരുന്ന എല്ലാവർക്കും ഒരേപോലെ ബാധകമാണെന്നും കമ്പനി വാദിച്ചു. കൂടാതെ സിനിമ കാണാൻ വരുന്നവരുടെ സുരക്ഷ, സിനിമ ഹാളിലെ ശുചിത്വം , ഭക്ഷണം എന്ന പേരിൽ ലഹരിവസ്തുക്കൾ, തീപിടിക്കുന്ന വസ്തുക്കൾ പോലുള്ളവ കൊണ്ടുവരാനുള്ള സാധ്യത എന്നിവയുമായി ബന്ധപ്പെട്ട സാധാരണവും ന്യായവുമായ ഒരു നിബന്ധനയാണ് ഇതെന്നും കമ്പനി കോടതിയിൽ ഉന്നയിച്ചു.