തിരുവനന്തപുരം : വനിതാ എസ് ഐമാർ തനിക്കെതിരെ നൽകിയ പരാതിയിൽ പ്രതികരണവുമായി എസ് പി വിനോദ് കുമാർ. ഇത് ഗൂഢാലോചന ആണെന്നാണ് അദ്ദേഹം പറഞ്ഞത്. സംഭവത്തിൽ അദേഹം ഡി ജി പിക്ക് പരാതി നൽകി. (Complaint of Misconduct against SP by Women SIs)
താൻ അവർക്ക് മോശമായി സന്ദേശങ്ങൾ അയച്ചിട്ടില്ല എന്നും, ജോലിയുടെ ഭാഗമായ സന്ദേശങ്ങൾ മാത്രമാണ് അയച്ചതെന്നും വിനോദ് കുമാർ വ്യക്തമാക്കി. പോഷ് ആക്ടിൻ്റെ പരിധിയിലുള്ള അന്വേഷണം അവസാനിപ്പിക്കണമെന്നും, ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിനോദ് കുമാർ മുൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആയിരുന്നു.
അതേസമയം, പോഷ് നിയമപ്രകാരം ഉള്ള അന്വേഷണത്തിൻ്റെ ചുമതല പൊലീസ് ആസ്ഥാനത്തെ എസ്‌പി മെറിൻ ജോസഫിനാണ്. ഉത്തരവ് ഡി ജി പിയുടേതാണ്. വനിത എസ് പിമാരുടെ മൊഴിയെടുത്ത അജിതാ ബീഗം നൽകിയ ശുപാർശയിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
രണ്ടു വനിതാ എസ് ഐമാരാണ് എസ് പിക്കെതിരെ പരാതി നൽകിയത്. മോശം പരാമർശങ്ങളടങ്ങിയ സന്ദേശങ്ങൾ അയച്ചുവെന്നാണ് ഇതിൽ പറയുന്നത്. ഇത് തലസ്ഥാനത്തുള്ള ഒരു ഐ പി എസ് ഉദ്യോഗസ്ഥനാണ്. തെക്കൻ ജില്ലയിൽ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോൾ അദ്ദേഹം സന്ദേശമയച്ചുവെന്നാണ് പരാതി. പരാതിക്കാരുടെ മൊഴിയെടുത്തു. ഇവർ പരാതിയിൽ ഉറച്ച് നിൽക്കുകയാണ്. പരാതി ലഭിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞുവെന്നാണ് വിവരം.