തിരുവനന്തപുരം: ജില്ലയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപണവുമായി സ്ത്രീ. അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളിൽ തുണിക്കഷ്ണം മറന്നുവെച്ച് തുന്നിക്കെട്ടിയെന്നാണ് പരാതി. മൂന്ന് മാസത്തോളം നീണ്ട കഠിനമായ വേദനയ്ക്കും ദുരിതത്തിനും ശേഷമാണ് സത്യം പുറത്തറിഞ്ഞത്.(Complaint filed against private hospital in Thiruvananthapuram for stitching up stomach with a piece of cloth during surgery)
2025 ഡിസംബർ 3-നാണ് ഇവരെ അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 12-ന് ഡിസ്ചാർജ് ചെയ്തെങ്കിലും ശസ്ത്രക്രിയ നടന്ന ഭാഗത്തെ മുറിവ് ഉണങ്ങാതെ പഴുക്കുകയായിരുന്നു. കടുത്ത വേദനയെത്തുടർന്ന് മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്.
മുറിവിന്റെ ഒരു വശത്തുകൂടി നൂല് പുറത്തേക്ക് വന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ പരിശോധനയിൽ വയറിനുള്ളിൽ പഞ്ഞിയും തുണിയും ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തിയാണ് ഉള്ളിലുണ്ടായിരുന്ന തുണിക്കഷ്ണം പുറത്തെടുത്തത്. ഗുരുതരമായ വീഴ്ചയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി.

