തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥർ സംഘം ചേർന്ന് പ്രതികളെ ക്രൂരമായി മർദിച്ചതായി പരാതി. എൻ.ഐ.എ. കേസിലെ പ്രതികളായ പി.എം. മനോജ്, അസ്ഹറുദ്ദീൻ എന്നിവർക്കാണ് മർദനമേറ്റത്. ഗുരുതര പരിക്കുകളോടെ ഇരുവരെയും ചികിത്സയിൽ പ്രവേശിപ്പിച്ചു.(Complaint alleges brutal beating of accused in NIA case at Viyyur Central Jail)
പരാതിയുടെ അടിസ്ഥാനത്തിൽ വിയ്യൂർ, പൂജപ്പുര ജയിൽ സൂപ്രണ്ടുമാർ ഇന്ന് വീഡിയോ കോൺഫറൻസിലൂടെ ഹാജരാകണമെന്ന് എൻ.ഐ.എ. കോടതി ഉത്തരവിട്ടു. മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് പ്രതികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് ഉടൻ നൽകാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ 13-നാണ് ജയിൽപുള്ളികൾക്ക് മർദനമേറ്റത്. സെല്ലിൽ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ജയിൽ വാർഡനായ അഭിനവ്, ജോയിന്റ് സൂപ്രണ്ട് ശ്രീജിത്ത്, ഡെപ്യൂട്ടി സൂപ്രണ്ട് കിരൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദനമെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽ ഡി.ജി.പിക്ക് പരാതി ലഭിച്ചിട്ടുണ്ട്. ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണമുയർന്ന ഈ സംഭവത്തിൽ എൻ.ഐ.എ. കോടതിയുടെ ഇടപെടൽ നിർണായകമാണ്.