

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ (Rahul Mamkootathil) പരാതി ലഭിച്ചത് ആദ്യമായിട്ടാണെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. രാഹുലിനെതിരെ ആദ്യം രേഖാമൂലം പരാതി നൽകിയ യുവതി, മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ കോൺഗ്രസ് ഉന്നത നേതൃത്വത്തിനും അതിൻ്റെ പകർപ്പ് അയച്ചിരുന്നതായി റിപ്പോർട്ട്.
അതിജീവിത നവംബർ 28 ന് ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ, അതായത് 3:15 PM ഓടെ, പരാതിയുടെ പകർപ്പ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി നേതാവ് രാഹുൽ ഗാന്ധി എന്നിവർക്ക് ഇമെയിൽ മുഖേന അയച്ചു നൽകിയിരുന്നു.
ബെംഗളൂരു സ്വദേശിനി നൽകിയ പരാതിയാണ് രാഹുലിനെതിരെ ആദ്യമായി ലഭിച്ചതെന്നായിരുന്നു സണ്ണി ജോസഫിന്റെ മുൻ വാദം. എന്നാൽ, ആദ്യ പരാതി ലഭിച്ച വിവരം കോൺഗ്രസ് നേതൃത്വം മനഃപൂർവം മറച്ചുവെച്ചുവെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന വിമർശനം. ഈ ഇമെയിൽ രേഖകൾ സണ്ണി ജോസഫിന്റെ വാദങ്ങൾ തെറ്റാണെന്ന് സ്ഥാപിക്കുന്നതാണ്. ക്രൂരമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കോൺഗ്രസ് നേതൃത്വത്തിന് ഇമെയിൽ മുഖേന ലഭിച്ച ഈ ആദ്യ പരാതി നിലവിൽ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
Reports suggest that the claim made by KPCC President Sunny Joseph that the complaint against Youth Congress leader Rahul Mankootathil was the first of its kind, is false.