വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയഘോഷയാത്രക്കിടെ സി.പി.എം. പ്രവർത്തകർ വർഗീയ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മുദ്രാവാക്യം വിളിച്ചവരോട് ഹാജരാകാൻ പോലീസ് നിർദേശം നൽകി. മുസ്ലിം ലീഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.(Communal slogan, Police summon CPM activists after Muslim League's complaint)
വയനാട് ജില്ലയിലെ തിരുനെല്ലി നരിക്കല്ലിൽ നടന്ന സി.പി.എം. ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഭവം. പലതവണ വർഗീയ പരാമർശമുള്ള മുദ്രാവാക്യങ്ങൾ വിളിച്ച പ്രവർത്തകർ, അത് സ്വയം ഷൂട്ട് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി.
ഈ സംഭവത്തിൽ മുസ്ലിം ലീഗ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. "നെറികെട്ട വർഗീയ രാഷ്ട്രീയം സി.പി.എമ്മിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് നേതൃത്വം ആലോചിക്കണം," എന്ന് മുസ്ലിം ലീഗ് ജനേതാവ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
എന്നാൽ, ആരോപണങ്ങളോട് സി.പി.എം. നേതൃത്വം പ്രതികരിച്ചു. ഇത് ഏതെങ്കിലും സമുദായത്തിന് നേരെ വിളിച്ച മുദ്രാവാക്യമല്ലെന്നും ഒരു പ്രത്യേക വ്യക്തിയെ പരാമർശിച്ചുള്ള മുദ്രാവാക്യമായിരുന്നു എന്നുമാണ് സി.പി.എം. നൽകുന്ന വിശദീകരണം.