കൊല്ലം: സജി ചെറിയാൻ മുസ്‌ലിം ലീഗിനെക്കുറിച്ച് ആദ്യം പഠിക്കണമെന്നും ഒരു ജനവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ള പ്രചാരണമാണ് അദ്ദേഹം നടത്തുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പേര് നോക്കി നിശ്ചയിക്കുന്ന രീതി കേരളത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Communal polarization is not the goal, Muslim League responds to Minister Saji Cherian)
മുസ്‌ലിം ലീഗിൽ എല്ലാ വിഭാഗം ആളുകളും വിജയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരാണെന്ന് നോക്കിയാൽ മന്ത്രിക്ക് കാര്യം മനസ്സിലാകും. സർക്കാരിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ഇത്തരം വർഗീയ കാർഡുകൾ കളിക്കുന്നത് എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
വോട്ടിന് വേണ്ടി വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നത് ലീഗിന്റെ രീതിയല്ലെന്നും മന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ സിപിഎമ്മിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ് എന്നാണ് പി.എം.എ. സലാം പറഞ്ഞത്. പേര് നോക്കിയാണോ ജനം വോട്ട് ചെയ്യുന്നതെന്ന് സജി ചെറിയാൻ വ്യക്തമാക്കണം. വർഗീയതയെ പ്രീണിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും സലാം ആരോപിച്ചു.
വിവാദം കടുത്തതോടെ തന്റെ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടതാണെന്നും മുസ്‌ലിം മേഖലകളിൽ ലീഗും ഹിന്ദു മേഖലകളിൽ ബിജെപിയും മാത്രം നയിക്കുന്ന സാഹചര്യം കേരളത്തിൽ വരാൻ പാടില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.