
തിരുവനന്തപുരം: ഓണക്കാലം ഇങ്ങെത്തിയിട്ടും സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ ലഭിച്ചില്ല. ജൂലൈയിലെ കമ്മീഷൻ ആഗസ്റ്റ് അവസാനിക്കാറായിട്ടും നൽകുന്നില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. രണ്ട് മാസത്തെ കമ്മീഷൻ മുൻകൂറായി നൽകാൻ 58 കോടി അനുവദിച്ചെന്ന് ധനമന്ത്രി പറഞ്ഞ സാഹചര്യത്തിലാണ് ഇപ്പോഴത്തെ കുടിശ്ശിക.
കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിരവധി ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും അതൊന്നും കൃത്യമായി സർക്കാർ പാലിച്ചിട്ടില്ല. വേതന പാക്കേജും കിറ്റ് കമ്മീഷനും എല്ലാം കടലാസിലൊതുങ്ങി.
അതിനിടയിലാണ് ജൂലൈയിലെ റേഷൻ കമ്മീഷനും മുടങ്ങിയത്. കമ്മീഷൻ നൽകാൻ 58 കോടി രൂപ അനുവദിച്ചെന്ന് ധനവകുപ്പ് രണ്ടാഴ്ച മുമ്പ് അറിയിച്ചിരുന്നു.