തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതിക്കൊപ്പം സിപിഎം, കോൺഗ്രസ് നേതാക്കൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ആരുടെ കീശയിലാണെന്ന് വ്യക്തമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അഴിമതിയുടെ കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Collusion of corrupted people, Rajeev Chandrasekhar in Sabarimala gold theft case)
യുപിഎ സർക്കാരിനെ കേന്ദ്രത്തിൽ പിന്തുണച്ചവരാണ് സിപിഎം. അതിനാൽ തന്നെ കേരളത്തിൽ അവർ തമ്മിൽ യാതൊരു വ്യത്യാസവുമില്ല. സ്വർണ്ണക്കൊള്ളക്കേസ് പ്രതിയുമായുള്ള ഇവരുടെ ബന്ധം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ കൂറുമാറാൻ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന വാർത്തയിൽ തനിക്ക് അത്ഭുതമില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങളല്ല, മറിച്ച് അധികാരത്തിലെത്തി അഴിമതി നടത്തുക എന്നത് മാത്രമാണ് ഈ പാർട്ടികളുടെ ലക്ഷ്യമെന്നും അദ്ദേഹം പരിഹസിച്ചു.
എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചതും ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്തതും രാഷ്ട്രീയം മുൻനിർത്തിയല്ല. മന്നത്ത് പത്മനാഭൻ എല്ലാവർക്കും പ്രചോദനമായ വ്യക്തിത്വമാണ്. ജി. സുകുമാരൻ നായർ തനിക്ക് വേണ്ടി പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും ആ വ്യക്തിപരമായ ബന്ധത്തിന്റെ പേരിലാണ് അവിടെ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.