പാലക്കാട്: ട്വന്റി20 പാർട്ടി എൻഡിഎ മുന്നണിയുടെ ഭാഗമായതിൽ പ്രതിഷേധിച്ച് പാലക്കാട് മുതലമടയിൽ പ്രവർത്തകരുടെ കൂട്ടരാജി. നേരത്തെ ട്വന്റി20യിൽ ലയിച്ചിരുന്ന 'ജനകീയ വികസന മുന്നണി'യുടെ പ്രവർത്തകരാണ് ഒന്നടങ്കം പാർട്ടി വിട്ടത്. സഖ്യരൂപീകരണത്തിൽ പ്രതിഷേധിച്ചുള്ള ഈ നീക്കം പാലക്കാട് ജില്ലയിൽ പാർട്ടിക്കുണ്ടായ വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.(Collective resignation in Palakkad Twenty20)
പാർട്ടിയുമായി ആലോചിക്കാതെയാണ് സാബു എം. ജേക്കബ് എൻഡിഎയിൽ ഘടകകക്ഷിയാകാൻ തീരുമാനമെടുത്തതെന്നാണ് പ്രവർത്തകരുടെ പ്രധാന ആക്ഷേപം. മുതലമടയിൽ ചേർന്ന യോഗം ട്വന്റി-20യിലെ ലയനം അസാധുവായി പ്രഖ്യാപിച്ചു. പഴയ രൂപമായ 'ജനകീയ വികസന മുന്നണി'യായി തന്നെ സ്വതന്ത്രമായി തുടർന്ന് പ്രവർത്തിക്കാനാണ് ഇവരുടെ തീരുമാനം.
മുതലമടയ്ക്ക് പുറമെ നെല്ലിയാമ്പതി, നെന്മാറ തുടങ്ങിയ പ്രദേശങ്ങളിലെ അൻപതോളം സജീവ പ്രവർത്തകരും പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചതായി അറിയിച്ചു. കിഴക്കമ്പലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്വന്റി20, വികസന രാഷ്ട്രീയമുയർത്തിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധ നേടിയത്.