തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസിൽ നിന്ന് പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച കണക്ക് പോലീസ് ആസ്ഥാനത്ത് ലഭ്യമല്ല. 2016-ന് ശേഷം സർവീസിൽ നിന്ന് പിരിച്ചുവിട്ട 14 ഉദ്യോഗസ്ഥരുടെ വിവരം മാത്രമാണ് പോലീസ് ആസ്ഥാനത്ത് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളത്.(CM statement on 144 people is not available at police headquarters)
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിൽ, പിരിച്ചുവിട്ടവരുടെ കണക്ക് ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് പോലീസ് ആസ്ഥാനം അറിയിച്ചത്.
2016-ന് ശേഷം 144 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്. എന്നാൽ, എത്ര പേരെ പിരിച്ചുവിട്ടു, 2016-ന് ശേഷം എത്ര പേരെ പിരിച്ചുവിട്ടു, അതിനുള്ള കാരണങ്ങൾ എന്നിവ ഉൾപ്പെടെ ചോദിച്ച് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടി പ്രകാരം, ലഭ്യമായ കണക്കനുസരിച്ച് 2016 ന് ശേഷം അച്ചടക്ക നടപടി എടുത്ത് പിരിച്ചുവിട്ടതും നിർബന്ധിത വിരമിക്കൽ നൽകിയതുമായ ഉദ്യോഗസ്ഥരുടെ എണ്ണം 14 മാത്രമാണ്.
നിലവിൽ വിവിധ വിഷയങ്ങളിലായി 31 പോലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ് എന്നും പോലീസ് ആസ്ഥാനത്തിന്റെ മറുപടിയിൽ പറയുന്നു. ക്രോഡീകരിച്ചുള്ള മറുപടി നൽകാനായി വിവരാവകാശ ചോദ്യങ്ങൾ സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ടെന്നും പോലീസ് ആസ്ഥാനം അറിയിച്ചു. അതേസമയം, നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച കണക്ക് വ്യാജമാണെന്ന് കാണിച്ച് മുൻ പ്രതിപക്ഷ നേതാവ് നൽകിയ അവകാശലംഘന നോട്ടീസ് നേരത്തെ തള്ളിയിരുന്നു.