തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള മാനദണ്ഡം വിജയസാധ്യത മാത്രമായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി പാർട്ടിയിൽ ഉയരുന്ന പ്രായ വിവാദങ്ങളിൽ അടിസ്ഥാനമില്ലെന്നും, യുവാക്കളെ പരിഗണിക്കുന്നത് മുതിർന്ന നേതാക്കളെ മാറ്റിനിർത്തിക്കൊണ്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. (CM Pinarayi Vijayan is trying to incite religious rivalry, Ramesh Chennithala )
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 53 ശതമാനത്തോളം യുവാക്കളെയും സ്ത്രീകളെയും പാർട്ടി പരിഗണിച്ചിരുന്നു. ഇത്തവണയും വിജയസാധ്യതയുള്ളവർക്ക് മുൻഗണന നൽകും. മുതിർന്നവരുടെ അനുഭവസമ്പത്തും യുവാക്കളുടെ പ്രസരിപ്പും ഒരുപോലെ പ്രധാനമാണ് എന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകനെ 'തീവ്രവാദി' എന്ന് വിളിച്ച സംഭവത്തിൽ വെള്ളാപ്പള്ളി നടേശൻ തിരുത്തുന്നില്ലെങ്കിൽ തിരുത്തേണ്ടതില്ലെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷത്തിന് ഇത്തരം പ്രസ്താവനകൾ ഗുണകരമല്ല. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ വർഗീയ സ്പർദ്ധ വളർത്താൻ ശ്രമിക്കുകയാണ്. ഓരോ തെരഞ്ഞെടുപ്പിലും ഓരോ തരത്തിലുള്ള വർഗീയതയെ എൽഡിഎഫ് താലോലിക്കുന്നു. ഇതിനുള്ള തിരിച്ചടിയാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിന് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ രൂപരേഖ തയ്യാറാക്കാൻ ലക്ഷ്യമിട്ട് സുൽത്താൻ ബത്തേരിയിലെ സപ്ത കൺവെൻഷൻ സെന്ററിലാണ് രണ്ടു ദിവസത്തെ 'ലക്ഷ്യ 2026' ക്യാമ്പ് നടക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവരുൾപ്പെടെ ഇരുന്നൂറോളം മുതിർന്ന നേതാക്കൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.
സീറ്റ് വിഭജനം, സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള പ്രാഥമിക രൂപരേഖ, സർക്കാരിനെതിരായ സമര പരിപാടികൾ എന്നിവ ക്യാമ്പിൽ ചർച്ചയാകും. സിറ്റിംഗ് എംഎൽഎമാരുടെ പ്രകടനം വിലയിരുത്തുന്നതിനൊപ്പം എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിലും ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ക്യാമ്പിന് ശേഷം ഉടൻ ആരംഭിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.