തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പ്രചാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന് എം.എ. ബേബി. ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ വ്യക്തമാക്കിയത്.(CM Pinarayi Vijayan himself will lead the election campaign says MA Baby)
തിരഞ്ഞെടുപ്പ് ഗോദയിൽ എൽഡിഎഫ് ടീമിനെ നയിക്കുന്നത് പിണറായി വിജയൻ ആയിരിക്കും. എന്നാൽ, വിജയിച്ചാൽ ഭരണനേതൃത്വം ആര് ഏറ്റെടുക്കണമെന്ന കാര്യത്തിൽ പാർട്ടി പിന്നീട് ആലോചിച്ച് തീരുമാനമെടുക്കും. നിലവിൽ മുഖ്യമന്ത്രിയെ മാറ്റുന്നതിനെക്കുറിച്ചോ പുതിയ നേതൃത്വത്തെക്കുറിച്ചോ പാർട്ടിയിൽ ചർച്ചകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾ വെറും പാരഡിയാണെന്ന് എം.എ. ബേബി പരിഹസിച്ചു. കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങുമെന്ന ചർച്ചകൾ വെറും "ചീറ്റിപ്പോയ വിസ്മയം" മാത്രമാണ്. ജോസ് കെ. മാണിയുടെ പ്രസ്താവനയോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദങ്ങൾ പൊളിഞ്ഞു.
രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നതിന് പകരം തിരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ ഉപദേശപ്രകാരം യുഡിഎഫ് നാടകങ്ങൾ കളിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരെ പാർട്ടി കർശന നിലപാട് സ്വീകരിക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ ഉചിതമായ നടപടിയുണ്ടാകും. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതോടെ പാർട്ടിയുടെ ഭാഗത്തുനിന്നുള്ള തീരുമാനം വൈകില്ല.