തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരണ പദ്ധതി ഉദ്‌ഘാടനം ചെയ്തു. വിഷയത്തിൽ കേന്ദ്ര സർക്കാറിൻ്റെ ഭാഗത്ത് നിന്ന് കടുത്ത നിസഹകരണം ഉണ്ടായെന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാനം പല നിർദേശങ്ങളും മുന്നോട്ട് വച്ചെങ്കിലും കേന്ദ്രം ഒരെണ്ണം പോലും അംഗീകരിച്ചില്ല എന്നും, സർക്കാരിൻ്റെ എല്ലാ നിർദേശങ്ങളും തള്ളിയെന്നും അദ്ദേഹ വിമർശിച്ചു.(CM Pinarayi Vijayan about Human - Wildlife Conflict Mitigation Project)
പ്രതിപക്ഷമാകട്ടെ, കണ്മുന്നിലെ യാഥാർഥ്യങ്ങൾ കാണാതെ വക്രീകരിച്ച് അവതരിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർ ആർ ടിയെ സഹായിക്കാൻ പി ആർ ടിയെ വിപുലമാക്കുമെന്നും, 45 ദിവസം കൊണ്ട് 3 ഘട്ടങ്ങളിലായി മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരണ പദ്ധതി നടപ്പിലാക്കും അദ്ദേഹം വ്യക്തമാക്കി. വന്യജീവി സംഘർഷം കൂടുതലുള്ള പ്രദേശങ്ങളെ 12 മേഖലകളായി തിരിച്ചുവെന്നും, ഓരോ മേഖലയ്ക്കായും പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വനപ്രദേശങ്ങളിലെ അക്വേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ ഏകവിള തോട്ടങ്ങൾ ഘട്ടം ഘട്ടമായി പൂർണ്ണമായും ഒഴിവാക്കുമെന്നും, സ്വാഭാവിക വനം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത് വന്യജീവികൾക്ക് ആവശ്യമായ ഭക്ഷണം കാട്ടിൽ തന്നെ ഉറപ്പാക്കാൻ വേണ്ടിയാണ്.