തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമെന്ന് റിപ്പോർട്ടുകൾ. വിദേശത്തുള്ള പരാതിക്കാരി മുഖ്യമന്ത്രിക്ക് അയച്ച വൈകാരികമായ ശബ്ദസന്ദേശമാണ് നടപടികൾ വേഗത്തിലാക്കിയത്.(CM ordered the DGP to make an immediate arrest, Rahul Mamkootathil to jail)
രാഹുൽ പുറത്തുനിൽക്കുന്നത് തന്റെ കുടുംബത്തിന് ഭീഷണിയാണെന്നും അറസ്റ്റ് വൈകുന്നതിൽ കടുത്ത ആശങ്കയുണ്ടെന്നും യുവതി മുഖ്യമന്ത്രിയെ അറിയിച്ചു. യുവതി വിദേശത്തുനിന്ന് നേരിട്ടെത്തി മൊഴി നൽകിയ ശേഷം അറസ്റ്റ് മതി എന്നായിരുന്നു പോലീസിന്റെ ആദ്യ തീരുമാനം. എന്നാൽ സന്ദേശം കേട്ട മുഖ്യമന്ത്രി ഡി.ജി.പിക്ക് അടിയന്തര നിർദ്ദേശം നൽകിയതോടെ ഇന്നലെ രാത്രി 8 മണിയോടെ അറസ്റ്റ് ഉറപ്പിച്ചു.
വിവരങ്ങൾ ചോരാതിരിക്കാൻ അതീവ രഹസ്യമായാണ് പ്രത്യേക അന്വേഷണ സംഘം (SIT) നീങ്ങിയത്. അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങളെപ്പോലും അറിയിക്കാതെ ഡി ഐ ജി ജി പൂങ്കുഴലി നേരിട്ടാണ് കാര്യങ്ങൾ ഏകോപിപ്പിച്ചത്. പോലീസ് ഹോട്ടൽ മുറിവാതിൽക്കൽ എത്തും വരെ താൻ കസ്റ്റഡിയിലാകുമെന്ന വിവരം രാഹുൽ അറിഞ്ഞിരുന്നില്ല. മുൻ കേസുകളിലേത് പോലെ ഒളിവിൽ പോകാനുള്ള സാധ്യത മുൻകൂട്ടി കണ്ടായിരുന്നു ഈ രഹസ്യ ഓപ്പറേഷൻ.
അർദ്ധരാത്രി അറസ്റ്റിലായ രാഹുലിനെ പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബലാത്സംഗം, ശാരീരിക-മാനസിക പീഡനം, ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ അതീവ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മാവേലിക്കര സ്പെഷ്യൽ ജയിലിലേക്ക് ഇയാളെ മാറ്റും. അധികാര ദുർവിനിയോഗം നടത്തിയും പദവി ഉപയോഗിച്ചും അതിജീവിതയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന പോലീസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.