തിരുവനന്തപുരം : നിയമസഭയിൽ സ്പീക്കറുടെ മുഖം മറച്ചുള്ള പ്രതിഷേധം അതിരുകടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലതരം പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ടെന്നും, ഇത്തരം ഒരെണ്ണം ആദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പീക്കറുടെ നിലപാടിനെ അഭിനന്ദിക്കുന്നുവെന്നും, അദ്ദേഹം സമവായത്തിന് ശ്രമിച്ചുവെന്നും പറഞ്ഞ പിണറായി, കക്ഷി നേതാക്കളുടെ ചർച്ചയിൽ ഭരണനിര പങ്കെടുത്തുവെന്നും, സ്പീക്കറുടെ ഓഫീസിൽ നിന്ന് വിളിച്ചപ്പോഴാണ് പ്രതിപക്ഷം വരുന്നില്ലെന്ന് അറിഞ്ഞത് എന്നും വ്യക്‌തമാക്കി. (CM on Kerala Assembly Session today)
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സ്പീക്കറുടെ ഡയസിന് മുന്നിലേക്കെത്തിയ പ്രതിപക്ഷ അംഗത്തെയും ഉയരത്തെയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൻ്റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ടെന്നും, എട്ടു മുക്കാലട്ടി വച്ചത് പോലെയെന്നും അദ്ദേഹം പറഞ്ഞു.
അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത് എന്നും, സ്വന്തം ശരീര ശേഷി വച്ചല്ല പോയതെന്നും, അങ്ങനെ അതിന് കഴിയില്ല എന്നും അദ്ദേഹം പരിഹസിച്ചു. നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോയെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ ഈ പരാമർശം പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചതിന് പിന്നാലെ ആയിരുന്നു.
പ്രതിപക്ഷത്തിനും ആവശ്യം ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് മുഖ്യമന്ത്രി സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിക്കുന്നത്. പ്രതിഷേധത്തിന് പിന്നാലെ നിർത്തിവച്ച നിയമസഭ അൽപ്പ നേരത്തിന് ശേഷം വീണ്ടും ചേർന്നു. പ്രതിപക്ഷം എന്താണ് ആവശ്യപ്പെടുന്നത് എന്ന് ചോദിച്ച പിണറായി, എന്തിനും മറുപടി പറയാൻ സർക്കാർ തയ്യാറാണെന്നും, പ്രതിപക്ഷം വസ്തുതകളെ ഭയപ്പെടുന്നുവെന്നും, പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
സർക്കാരിന് ഒന്നിനെയും ഭയമില്ല എന്നും, ഹൈക്കോടതി പരിശോധന നടക്കുന്നുണ്ട് എന്നും പറഞ്ഞ അദ്ദേഹം, തെറ്റ് ചെയ്തവർക്കെതിരെ മുഖംനോക്കാതെ കർശന നടപടി എടുക്കുമെന്നും ചൂണ്ടിക്കാട്ടി. ബഹുമാന്യനായ പ്രതിപക്ഷ അംഗം, സുപ്രീംകോടതിയിൽ പോയി തിരിച്ചടി നേരിട്ട മെമ്പർ ചാടിക്കയറാൻ പാകത്തിൽ നിൽക്കുകയാണ് എന്നും, വാച്ച് ആൻഡ് ഗാർഡും മനുഷ്യരാണ് എന്നും, നിശബ്ദ ജീവികളോട് എന്തിനാണ് പ്രതിഷേധം എന്നും പിണറായി ചോദിച്ചു. വനിതാ നേതാക്കൾക്കു നേരെയും പ്രതിഷേധം ഉണ്ടായെന്നും, ഇത് അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
സഭയിൽ മൂന്നാം ദിനവും പ്രതിപക്ഷ ബഹളം
ശബരിമല സ്വർണ്ണപ്പാളി വിവാദം സംബന്ധിച്ച് കേരള നിയമസഭയിൽ തുടർച്ചയായി മൂന്നാം ദിനവും പ്രതിപക്ഷ ബഹളം. ദേവസ്വം മന്ത്രി രാജി വയ്ക്കുന്നത് വരെയും, ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നത് വരെയും സഭ നടപടികളുമായി സഹകരിക്കില്ല എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചത്. അതേസമയം, സഭയിൽ ചർച്ച വേണമെങ്കിൽ നോട്ടീസ് നൽകണമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചോദ്യോത്തര വേളയ്ക്ക് തടസം ഉണ്ടാക്കിക്കൊണ്ടായിരുന്നു ഈ പ്രതിഷേധം. ഇന്നലെ സഭയുടെ ഗാലറിയിൽ മുഴുവൻ വിദ്യാർത്ഥികൾ ഉണ്ടായിരുന്നപ്പോഴാണ് പ്രതിപക്ഷം ബഹളം വച്ചതെന്നും, അപ്പോഴാണ് സ്പീക്കറുടെ മുഖം മറച്ചു കൊണ്ട് പ്രതിപക്ഷം ബഹളം വച്ചതെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
ഇതാണോ കുട്ടികൾ കണ്ടു പഠിക്കേണ്ടതെന്ന് ക്ഷുഭിതനായി ചോദിച്ച അദ്ദേഹം, ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കൂട്ടിച്ചേർത്തു. ബഹളത്തിനിടയിൽ ചോർ ഹേ ചോർ ഹേ മുഴുവൻ ചോർ ഹേ എന്ന് മന്ത്രി വി ശിവൻകുട്ടി ആക്ഷേപിച്ചു. സഭാനടപടികൾക്ക് തടസവുമായി പ്രതിപക്ഷം ബാനറുകളുമായി പ്രതിഷേധം തുടർന്നു. വാച്ച് ആൻഡ് വാർഡും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. സ്പീക്കറുടെ അടുത്തേക്ക് എത്താൻ കഴിയാത്ത വിധം തടസ്സം നിന്ന വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം മറികടക്കാൻ ശ്രമിച്ചു. വി ശിവൻകുട്ടിയുടെ പഴയ ചിത്രം ഉയർത്തിക്കാട്ടിയതോടെ ഭരണപക്ഷവും എഴുന്നേറ്റു. മന്ത്രി മുഹമ്മദ് റിയാസ് ആണ് ആദ്യം നടുത്തളത്തിൽ ഇറങ്ങിയത്. മുഖ്യമന്ത്രിക്ക് ചുറ്റിലും മന്ത്രിമാരുടെ സംഘം നിലയുറപ്പിച്ചു. സഭ അലങ്കോലമാവുകയും, സഭ നിർത്തിവച്ചതായി സ്പീക്കർ അറിയിക്കുകയും ചെയ്തു.