ആലപ്പുഴ: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എമ്മുമായി ഇടഞ്ഞ് നിൽക്കുന്ന സി.പി.ഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്ത്. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ആലപ്പുഴ ഗസ്റ്റ് ഹൗസിൽ ആരംഭിച്ചു.(CM - Binoy Vishwam begin discussion on PM SHRI controversy)
ചർച്ചയെ പോസിറ്റീവായിട്ടാണ് കാണുന്നതെന്ന് മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പ് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം സി.പി.ഐ. എക്സിക്യൂട്ടീവ് യോഗം തുടരും.
പി.എം. ശ്രീ വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും പാർട്ടി നിലപാടിൽ വെള്ളം ചേർക്കരുതെന്നുമാണ് സി.പി.ഐ. എക്സിക്യൂട്ടീവിൽ ഉയർന്ന പൊതുവികാരം. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും ശക്തമായ അഭിപ്രായം എക്സിക്യൂട്ടീവിൽ ഉയർന്നു.
അവഗണിച്ചു എന്ന പൊതുവികാരം ഭൂരിപക്ഷം നേതാക്കളും ഉന്നയിച്ചു. കടുപ്പിക്കേണ്ടെന്ന നിലപാട് ചുരുക്കം ചിലർക്ക് മാത്രമായിരുന്നു.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വൈകിട്ട് നാല് മണിക്ക് സി.പി.ഐ. സെക്രട്ടേറിയറ്റ് ചേരും. മറ്റന്നാൾ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് സി.പി.ഐ. വിട്ടുനിൽക്കാൻ സാധ്യതയുണ്ടെന്നാണ് നിലവിലെ വിവരം. ബാക്കി തീരുമാനം നാല് മണിക്ക് സെക്രട്ടേറിയറ്റ് ചേർന്ന ശേഷം പ്രഖ്യാപിക്കും.