
പാലക്കാട്: കോൺഗ്രസിലേക്ക് ഒരാൾ മാറിയതാണ് മാധ്യമങ്ങൾക്ക് പ്രധാനപ്പെട്ട കാര്യമായി തോന്നിയതെന്ന് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.(CM about Sandeep Varier)
മാധ്യമങ്ങൾ സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം മഹത്വവത്കരിക്കുകയാണെന്നാണ് പിണറായി വിജയൻ പറഞ്ഞത്. സന്ദീപ് വാര്യര്‍ പാണക്കാട് പോകുന്നുവെന്ന വാർത്ത കണ്ടുവെന്നും, ഒറ്റപ്പാലത്തെ തെരഞ്ഞെടുപ്പാണ് ഓർമ്മ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ പ്രതികരണം പാലക്കാട്ടെ ഇടതു സ്വതന്ത്രൻ പി സരിനായി പ്രചാരണത്തിനെത്തിയപ്പോഴാണ്.
ബാബറി മസ്ജിദ് തകർത്തതിന് ശേഷമുള്ള തെരഞ്ഞെടുപ്പാണ് ഓർമ്മ വരുന്നതെന്നും, ആർ എസ് എസ് നേതൃത്വത്തിൽ ഉള്ള സംഘപരിവാർ ആണ് ബാബറി മസ്ജിദ് തകർത്തതെന്നും പറഞ്ഞ അദ്ദേഹം, കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെൻറാണ് അതിന് എല്ലാ ഒത്താശയും ചെയ്തതെന്നും ആരോപിച്ചു.
കേരളത്തിൽ ലീഗിന് വലിയ അമർഷം ഉണ്ടായെങ്കിലും മന്ത്രി സ്ഥാനം വിട്ടുള്ള ഒരു കളിക്കും തൽക്കാലം പോകേണ്ടെന്ന് തീരുമാനിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, അവർ കോൺഗ്രസിന് ഒപ്പം നിന്നുവെന്നും കുറ്റപ്പെടുത്തി.
സന്ദീപ് എന്താണെന്ന് ലീഗ് അണികൾക്കും അറിയാമെന്നും, അവരിലുള്ള അമർഷവും പ്രതിഷേധവും ശമിപ്പിക്കാൻ പാണക്കാട് പോയി വർത്തമാനം പറഞ്ഞാൽ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
ഇ പി ജയരാജൻ്റെ ആത്മകഥ വിവാദത്തിലും അദ്ദേഹം പ്രതികരണമറിയിച്ചു. രചയിതാവ് അറിയാതെ പുസ്തകം പ്രകാശനം ചെയ്യുമോയെന്ന് ചോദിച്ച പിണറായി, ജയരാജൻ തന്നെ പരസ്യമായി വിശദീകരിച്ചതാണെന്നും, സി പി എമ്മിന് അപ്പോഴേ കാര്യങ്ങൾ മനസ്സിലായെന്നും പറഞ്ഞ അദ്ദേഹം, ഇതൊക്കെ ഒരു തരം വെപ്രാളത്തിൽ നിന്ന് വരുന്നതാണെന്നും കൂട്ടിച്ചേർത്തു.
വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം ലഭിച്ചിട്ടില്ലെന്നും, കേരളത്തിൻ്റെ കാര്യത്തിൽ ശത്രുതാപരമായ നിലപാട് സ്വീകരിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം, പ്രധാനമന്ത്രി ആശുപത്രിയിൽ കുഞ്ഞിനെ ലാളിക്കുന്ന ചിത്രം ലോകം മുഴുവനും പ്രചരിച്ചുവെന്നും, എന്തുകൊണ്ടാണ് കേരളത്തോട് ഇങ്ങെയൊരു നിലപാടെന്നും ആരാഞ്ഞു.