കൊച്ചി: സാൻഡ്‍വിച്ചിൽ ചിക്കൻ കുറഞ്ഞതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ബന്ധുവായ ഒരാളെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടു. (Clashes over lack of chicken in sandwich, One arrested, released on bail)
സിബിഎസ്ഇ സ്കൂൾ സംസ്ഥാന കായികമേളയിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികളാണ് തർക്കത്തിന് തുടക്കമിട്ടത്. എം.ജി. റോഡിലെ ചിക്കിംഗ് ഔട്ട്‌ലെറ്റിൽ നിന്നും ഓർഡർ ചെയ്ത സാൻഡ്‍വിച്ചിൽ 'പേരിന് പോലും ചിക്കൻ ഇല്ല' എന്ന് വിദ്യാർത്ഥികൾ പരാതിപ്പെട്ടതോടെ ജീവനക്കാരുമായി വാക്കുതർക്കമുണ്ടായി.
കടയിൽ നിന്നിറങ്ങിയ വിദ്യാർത്ഥികൾ പിന്നീട് തങ്ങളുടെ സഹോദരങ്ങളുമായി തിരിച്ചെത്തിയതോടെ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങി. സംഘർഷം രൂക്ഷമായതോടെ ഔട്ട്‌ലെറ്റ് മാനേജർ അടുക്കളയിൽ നിന്ന് കത്തിയുമായി എത്തിയത് പരിഭ്രാന്തി പരത്തി. എന്നാൽ മാനേജരെ കസേര കൊണ്ട് മർദ്ദിച്ചാണ് മറുവിഭാഗം കീഴ്പ്പെടുത്തിയത്.
വിദ്യാർത്ഥികൾക്കൊപ്പം എത്തിയവർ തന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചോടിയെന്നും, അവരിൽ നിന്നും ജീവൻ രക്ഷിക്കാനാണ് താൻ കത്തി എടുക്കേണ്ടി വന്നതെന്നുമാണ് മാനേജർ പോലീസിനോട് പറഞ്ഞത്. സാൻഡ്‍വിച്ചിനെക്കുറിച്ച് പരാതി പറഞ്ഞപ്പോൾ ചിക്കിംഗ് ജീവനക്കാരാണ് ആദ്യം മർദ്ദിക്കാൻ തുടങ്ങിയതെന്നും തങ്ങൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വിദ്യാർത്ഥികളുടെ ഭാഗം.