കാസർഗോഡ്: വിദ്യാർത്ഥികളുടെ ഫീസ് വർധനവിനെതിരെ കാസർഗോഡ് പടന്നക്കാട് കാർഷിക കോളേജിലേക്ക് എസ്.എഫ്.ഐ. (SFI) പ്രതിഷേധ മാർച്ച് നടത്തി. കാർഷിക സർവകലാശാലയിലേക്ക് എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് പ്രാദേശികമായി മാർച്ച് സംഘടിപ്പിച്ചത്.(Clashes erupt during SFI march to Kasaragod's Agricultural College)
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. കോളേജിൻ്റെ മതിൽ ചാടിക്കടക്കാനുള്ള ശ്രമവും പോലീസ് തടഞ്ഞതോടെ വാക്കേറ്റമുണ്ടായി. കാർഷിക സർവകലാശാല വൈസ് ചാൻസലർക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.
ഫീസ് വർധനവ് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിൽ എസ്.എഫ്.ഐ. ഉറച്ചുനിൽക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന കാർഷിക സർവകലാശാലയുടെ ആഭ്യന്തര വരുമാനം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് സെമസ്റ്റർ ഫീസ് കുത്തനെ ഉയർത്താൻ തീരുമാനിച്ചത്.
പി.എച്ച്.ഡി. വിദ്യാർഥികളുടെ സെമസ്റ്റർ ഫീസ് ₹18,780-ൽ നിന്ന് ₹60,000 ആയാണ് വർധിപ്പിച്ചത്. അതുപോലെ, പി.ജി. വിദ്യാർഥികളുടേത് ₹17,845-ൽ നിന്ന് ₹55,000 ആയും, ഡിഗ്രി വിദ്യാർഥികളുടേത് ₹12,000-ൽ നിന്ന് ₹50,000 ആയും ഉയർത്താനാണ് നിലവിലെ തീരുമാനം. ഇതോടെ വിദ്യാർഥികൾക്ക് ഇരട്ടിയിലധികവും ചില വിഭാഗങ്ങൾക്ക് നാലിരട്ടിയോളവുമാണ് ഫീസ് വർധനവ് ഉണ്ടായിരിക്കുന്നത്. ഈ നടപടിക്കെതിരെ എസ്.എഫ്.ഐ. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വൻ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.