തിരുവനന്തപുരം: കേരള സർവകലാശാലയിൽ എസ്.എഫ്.ഐ. പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. സെനറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയ വൈസ് ചാൻസലറുടെ (വി.സി.) വാഹനം എസ്.എഫ്.ഐ. പ്രവർത്തകർ തടഞ്ഞതോടെയാണ് സർവകലാശാലാ കാമ്പസിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. വി.സി.യെ പുറത്തേക്ക് പോകാൻ അനുവദിക്കാതെ പ്രവർത്തകർ തടഞ്ഞു.(Clash at Kerala University, SFI blocks VC's car)
ഗവേഷക വിദ്യാർത്ഥിയെ ജാതി പീഡനം നടത്തിയെന്ന ആരോപണം നേരിടുന്ന സംസ്കൃത വിഭാഗം മേധാവി ഡോ. കെ. വിജയകുമാരിക്കെതിരെയാണ് എസ്.എഫ്.ഐ. പ്രതിഷേധം നടത്തുന്നത്. വിജയകുമാരിയെ പുറത്താക്കുക, ഡീൻ സ്ഥാനത്തുനിന്ന് നീക്കുക എന്നീ ആവശ്യങ്ങളാണ് പ്രവർത്തകർ പ്രധാനമായും ഉന്നയിക്കുന്നത്.
സംഘർഷത്തിന് തൊട്ടുമുമ്പ് നടന്ന സെനറ്റ് യോഗം കടുത്ത വാക്കേറ്റത്തിലും നാടകീയ രംഗങ്ങളിലുമാണ് അവസാനിച്ചത്. ദീർഘമായ ഒരിടവേളയ്ക്ക് ശേഷമാണ് കേരള സർവകലാശാല സെനറ്റ് യോഗം ചേർന്നത്. യോഗം ആരംഭിച്ചതിന് പിന്നാലെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധം തുടങ്ങി. ഇതോടെ സി.പി.എം. അംഗങ്ങളും ബി.ജെ.പി. അംഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നു.
സംഘർഷാവസ്ഥയെ തുടർന്ന് സിൻഡിക്കേറ്റ് യോഗം ഈ മാസം 18-ലേക്ക് മാറ്റി വെച്ചു. ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ അനാവശ്യമായി ബഹളം ഉണ്ടാക്കുകയായിരുന്നെന്ന് ബി.ജെ.പി. അംഗങ്ങൾ ആരോപിച്ചു. മുൻ വൈസ് ചാൻസലർ മഹാദേവൻ പിള്ളയ്ക്ക് അനുശോചനം അർപ്പിക്കുന്നത് മാത്രമാണ് യോഗത്തിൽ നടന്നത്.
ഡോ. വിജയകുമാരിക്കെതിരെ 'വ്യാജ പരാതിയുടെ' പേരിലാണ് പ്രതിഷേധം. അജണ്ടയിൽ ഇല്ലാത്ത അനാവശ്യ കാര്യമാണ് ഇടത് അംഗങ്ങൾ ഉയർത്തിയത്. അധ്യാപികക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നു. സ്ത്രീ എന്ന പരിഗണന കൊടുക്കാതെ നിരന്തരം വേട്ടയാടുകയാണ്. സ്ത്രീ പീഡനത്തിന് കേസെടുക്കേണ്ട കാര്യങ്ങളാണ് നടക്കുന്നതെന്നും ബി.ജെ.പി. ആരോപിച്ചു.
15 വർഷമായി ദളിത് പീഡനം നടത്തുന്നു എന്നാണ് വിദ്യാർത്ഥിയുടെ പരാതി. എന്നാൽ എം.ഫിൽ നൽകിയപ്പോഴും ഓപ്പൺ ഡിഫൻസ് നടത്തുന്നതുവരെയും പരാതിയില്ലായിരുന്നു. പഠിക്കാത്ത വിദ്യാർത്ഥികൾ എസ്.എഫ്.ഐയുടെ സ്വാധീനം ഉപയോഗിച്ച് ബിരുദം നേടാൻ ശ്രമിക്കുകയാണെന്നും ബി.ജെ.പി. ആരോപിച്ചു.
സംഘർഷത്തിനിടെ ബി.ജെ.പി. സിൻഡിക്കേറ്റ് അംഗമായ ഡോ. വിനോദ് കുമാർ നടത്തിയ പരാമർശം വിവാദമായി. "വിജയകുമാരി ടീച്ചറുടെ വീട്ടിൽ ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് ഒരു ദളിത് വ്യക്തിയാണെന്ന്" അദ്ദേഹം പറഞ്ഞു. എന്നാൽ, ജാതി നോക്കിയല്ല പെരുമാറുന്നത് എന്ന് പറയാനാണ് ഉദ്ദേശിച്ചതെന്ന് മറ്റൊരു ബി.ജെ.പി. അംഗം ഡോ. പി.എസ്. ഗോപകുമാർ തിരുത്തി. കേരള സർവകലാശാലയിലെ പല ഗവേഷണങ്ങളും സംശയ നിഴലിലാണെന്നും വൈജ്ഞാനിക പാപ്പരത്വം ഒഴിവാക്കാനാണ് ജാതി അധിക്ഷേപ പരാതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.