'ഞാൻ കോൺഗ്രസിലേക്കില്ല'; അഭ്യൂഹങ്ങൾ തള്ളി സി.കെ.പി പത്മനാഭൻ, കെ. സുധാകരന്റെ സന്ദർശനം സൗഹൃദപരമെന്ന് വിശദീകരണം | CKP Padmanabhan CPM Kerala
കണ്ണൂർ: സി.പി.എം വിട്ട് കോൺഗ്രസിൽ ചേരുമെന്ന പ്രചാരണങ്ങൾ തള്ളി മുതിർന്ന നേതാവ് സി.കെ.പി പത്മനാഭൻ. കെ. സുധാകരൻ എം.പി വീട്ടിലെത്തിയത് രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാനല്ലെന്നും തന്റെ രോഗവിവരങ്ങൾ അന്വേഷിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമായ മാറ്റത്തിന് താൻ തയ്യാറല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സി.കെ.പി. ഈ സാഹചര്യത്തിൽ കെ. സുധാകരൻ അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചതും അതിന്റെ ചിത്രങ്ങൾ പുറത്തുവന്നതുമാണ് രാഷ്ട്രീയ മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിമരുന്നിട്ടത്. എന്നാൽ, ഇതൊരു സൗഹൃദ സന്ദർശനം മാത്രമായിരുന്നുവെന്നാണ് സി.കെ.പി ഇപ്പോൾ നൽകുന്ന വിശദീകരണം.
സി.പി.എം മുൻ സംസ്ഥാന കമ്മിറ്റിയംഗവും കർഷകസംഘം സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി.കെ.പി പത്മനാഭൻ 2006 മുതൽ 2011 വരെ തളിപ്പറമ്പ് എം.എൽ.എ ആയിരുന്നു. 2011-ൽ പി. ശശിക്കെതിരെ സ്വഭാവദൂഷ്യത്തിന് പാർട്ടിക്ക് പരാതി നൽകിയതോടെയാണ് ഇദ്ദേഹത്തിന്റെ പാർട്ടി പദവികളിൽ ഇടിവുണ്ടായത്. പരാതിക്ക് പിന്നാലെ ഇദ്ദേഹത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. പിന്നീട് മാടായി ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെങ്കിലും കഴിഞ്ഞ സമ്മേളനത്തിൽ അവിടെ നിന്നും ഒഴിവാക്കപ്പെട്ടു. ഇത്തരത്തിൽ പാർട്ടിയുമായി അകന്നുനിൽക്കുന്ന ഘട്ടത്തിലാണ് രാഷ്ട്രീയ മാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ പരന്നത്.

