കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ തന്നെ മർദിച്ചെന്ന ഷാഫി പറമ്പിൽ എം.പി.യുടെ ആരോപണം നിഷേധിച്ച് സി.ഐ. അഭിലാഷ് ഡേവിഡ് രംഗത്ത്. പ്രമുഖ മാധ്യമത്തോടാണ് സി.ഐ. പ്രതികരിച്ചത്. താൻ യു.ഡി.എഫ്. പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല ഡ്യൂട്ടി ചെയ്തിരുന്നതെന്നും, സി.പി.എം. പ്രവർത്തകർ സംഘടിച്ച പേരാമ്പ്ര ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു താൻ ഉണ്ടായിരുന്നതെന്നും അഭിലാഷ് ഡേവിഡ് വിശദീകരിച്ചു.(CI Abhilash David says that he didn't beat up Shafi Parambil MP )
തന്നെ സർവീസിൽ നിന്ന് പുറത്താക്കിയിട്ടില്ല എന്നും, സസ്പെൻഷൻ നടപടി മാത്രമാണ് ഉണ്ടായിട്ടുള്ളത് എന്നും പറഞ്ഞ സി ഐ, അതിനുശേഷം സർവീസിൽ തിരിച്ചെടുത്തുവെന്നും കൂട്ടിച്ചേർത്തു.
തനിക്ക് മുൻ സി.പി.എം. ബന്ധം ഉണ്ടായിരുന്നു എന്നത് നിഷേധിക്കുന്നില്ല എന്നും, "ആർക്കാണ് രാഷ്ട്രീയമില്ലാത്തത്?" എന്നും അദ്ദേഹം ചോദിച്ചു.
ജോലിയിൽ രാഷ്ട്രീയം കാണിക്കാറില്ല എന്നും, പോലീസ് അസോസിയേഷനിൽ മുമ്പ് ഭാരവാഹിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാഫി പറമ്പിലിന്റെ ആരോപണം
നേരത്തെ, തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്ന് ഷാഫി പറമ്പിൽ എം.പി. മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
മാഫിയ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16-ന് സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ് എന്നും, ഇയാളെ പിരിച്ചുവിട്ട ശേഷം സർവീസിൽ തിരികെ കയറ്റുകയായിരുന്നു എന്നും ഷാഫി ആരോപിച്ചിരുന്നു. കൂടാതെ, ഇയാൾ വഞ്ചിയൂർ സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണെന്നും എം.പി. പറഞ്ഞിരുന്നു.