

കണ്ണൂർ: ക്രിസ്മസ് അവധിക്കാലത്തെ കടുത്ത യാത്രാക്ലേശം പരിഹരിക്കാൻ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. കണ്ണൂരിലേക്കും കൊല്ലത്തേക്കുമാണ് ദക്ഷിണ റെയിൽവേ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചത്. മലബാറിലെ യാത്രാ ദുരിതം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനും ജനപ്രതിനിധികളുടെ ഇടപെടലിനും പിന്നാലെയാണ് റെയിൽവേയുടെ അടിയന്തര തീരുമാനം.(Christmas rush, Special trains allowed from Bengaluru to Kerala)
ബെംഗളൂരു - കണ്ണൂർ സ്പെഷ്യൽ (06575/06576) പുറപ്പെടുന്നത് ഡിസംബർ 24 (ബുധനാഴ്ച) വൈകിട്ട് 4:35-ന് എസ്.എം.വി.ടി ബയ്യപ്പനഹള്ളിയിൽ നിന്ന് ആണ്. ഡിസംബർ 25 രാവിലെ 10:00-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച പുലർച്ചെ 12:15-ന് ബെംഗളൂരുവിൽ എത്തും. തേർഡ് എസി, സ്ലീപ്പർ എന്നിവയ്ക്ക് പുറമെ 6 ജനറൽ കമ്പാർട്ട്മെന്റുകൾ ഉൾപ്പെടെ ആകെ 18 കോച്ചുകൾ ഉണ്ട്. കെ.ആർ പുരം, സേലം, ഈറോഡ്, പാലക്കാട്, ഷൊർണൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവയാണ് സ്റ്റോപ്പുകൾ.
ബെംഗളൂരു - കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ (06573/06574) പുറപ്പെടുന്നത് ഡിസംബർ 25 (ക്രിസ്മസ്) വൈകിട്ട് 3:00-ന് ബയ്യപ്പനഹള്ളിയിൽ നിന്ന് ആണ്. 26-ന് രാവിലെ 6:30-ന് കൊല്ലത്തെത്തും. 26-ന് രാവിലെ 10:30-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 27-ന് പുലർച്ചെ 3:30-ന് ബെംഗളൂരുവിൽ എത്തും. തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, കായംകുളം വഴി കൊല്ലത്തേക്ക് എന്നിവയാണ് സ്റ്റോപ്പുകൾ.
ട്രെയിനുകൾക്ക് പുറമെ റോഡ് ഗതാഗതത്തിലും യാത്രക്കാർക്ക് ആശ്വാസവാർത്തയുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി കർണാടക ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് കൂടുതൽ ബസുകൾ അനുവദിക്കാൻ തീരുമാനമായി. കർണാടക ആർ.ടി.സി പ്രീമിയം ബസുകളിൽ 10% മുതൽ 20% വരെ നിരക്കിളവ് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനത്തിലൂടെ ടിക്കറ്റ് നിരക്കിൽ ഏകദേശം 100 രൂപ മുതൽ 150 രൂപ വരെ കുറവുണ്ടാകും.