ബെംഗളൂരു: കർണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു (Chikmagalur Missing Girl Sreenanda). പാലക്കാട് സ്വദേശി രമേശന്റെ മകളെയാണ് ബാവാ പുത്തൻഗിരി മലനിരകളിൽ വെച്ച് ദുരൂഹസാഹചര്യത്തിൽ കാണാതായത്. കുട്ടിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയത്തിലാണ് കുടുംബം.
തിരോധാനം വെറും 15 മിനിറ്റിൽ
ചൊവ്വാഴ്ച വൈകിട്ട് വിനോദസഞ്ചാരികളുടെ തിരക്കേറിയ സമയത്താണ് ശ്രീനന്ദയെ കാണാതാകുന്നത്. വൈകിട്ട് 5:20-ന് കുടുംബത്തോടൊപ്പം എടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ ശ്രീനന്ദയുണ്ട്. എന്നാൽ 5:35-ന് എടുത്ത ചിത്രങ്ങളിൽ കുട്ടിയെ കാണാനില്ല. 15 മിനിറ്റിനുള്ളിൽ കുട്ടി എവിടെപ്പോയി എന്നത് പോലീസിനെ കുഴപ്പിക്കുന്നു.
“ആരെങ്കിലും കുട്ടിയെ നോട്ട് ചെയ്ത് വെച്ചിട്ടുണ്ടാകും. തനിച്ച് കണ്ടപ്പോൾ മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ടുപോയതാകാനാണ് സാധ്യത,” എന്ന് ശ്രീനന്ദയുടെ അമ്മ രേണുക വികാരാധീനയായി പറഞ്ഞു.
അന്വേഷണം ഊർജിതം
സംഭവദിവസം വൈകിട്ട് 6 മണിക്ക് മുൻപായി പാർക്കിംഗ് ഏരിയയിൽ നിന്ന് പുറത്തുപോയ ഒൻപതോളം വാഹനങ്ങളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഈ വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ പോലീസ് ശേഖരിച്ചു.കർണാടക വനംവകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം നൂറംഗ പ്രത്യേക ടാസ്ക് ഫോഴ്സിനെ (STF) തിരച്ചിലിനായി നിയോഗിച്ചു. കൂടാതെ പോലീസും വനംവകുപ്പും സംയുക്തമായി ഡ്രോണുകൾ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.
കേരള പോലീസിന്റെ നാലംഗ സംഘവും ചിക്കമംഗളൂരുവിൽ എത്തിയിട്ടുണ്ട്. ഹമ്പിയിൽ നിന്ന് ചിക്കമംഗളൂരുവിലേക്ക് വരുമ്പോൾ ആരെങ്കിലും കുട്ടിയെ പിന്തുടർന്നിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നു.
ചെങ്കുത്തായ മലഞ്ചെരിവുകൾ ഉള്ള ബാവാ പുത്തൻഗിരി മേഖലയിലും മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപവും കഴിഞ്ഞ ദിവസങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. ചിക്കമംഗളൂരു നോർത്ത് പോലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്. പാലക്കാട് നിന്നുള്ള 40 അംഗ സംഘത്തിനൊപ്പമാണ് ശ്രീനന്ദയും കുടുംബവും കർണാടകയിൽ എത്തിയത്.
Story Summary:
The search for Sreenanda, a 15-year-old girl from Palakkad who went missing in Chikmagalur, Karnataka, has entered its fourth day. Her family suspects she was kidnapped and drugged by a gang that might have trailed them from Hampi. The girl disappeared within a 15-minute window on Tuesday evening. A 100-member Special Task Force has been deployed by the Karnataka government to scour the Bava Puthangiri hills. Police are tracking nine vehicles that left the parking area shortly after the incident.

