തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രകളെ വിമർശിച്ച് രമേശ് ചെന്നിത്തല.സംസ്ഥാനത്തിനു വേണ്ടിയുള്ള വിഭവസമാഹരണമോ വികസനമോ അല്ല മുഖ്യമന്ത്രിയുടെ യാത്രയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ദുബായ് ബഹറീന്‍ ഖത്തര്‍ ഒമാന്‍ തുടങ്ങി എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രിയുടെ പദ്ധതി. സൗദി അറേബ്യ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും കേന്ദ്രം അതിന് അനുമതി നൽകിയില്ല. പക്ഷേ പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുമുള്ള മുഖ്യമന്ത്രിയുടെ ഇരിപ്പു വശം വെച്ച് അതിനും അനുമതി കിട്ടും. ഇതെല്ലാം തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ്.
2016 മുതൽ 2025 വരെ ഏതാണ്ട് ഇരുപത്തഞ്ചോളം വിദേശ യാത്രകള്‍ മുഖ്യമന്ത്രിയും സംഘവും നടത്തി. പക്ഷെ ഈ യാത്രകൾ കൊണ്ട് സംസ്ഥാനത്തിന് ഒരു പ്രയോജനവുമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ നിക്ഷേപ സംഗമ യാത്രകൾ കൊണ്ട് ഒരു ധാരണ പത്രവും ഒപ്പിട്ടില്ലെന്ന് കേരള സര്‍ക്കാരിന് കീഴിലുള്ള കേരള വ്യവസായ വികസന കോര്‍പറേഷനാണ് വിവരാവകാശചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
ഒറ്റ രൂപയുടെ നിക്ഷേപം പോലും ഇത് മൂലം കേരളത്തിലേക്ക് വന്നിട്ടില്ല. കഴിഞ്ഞ ഒമ്പതര വര്‍ഷം കൊണ്ടു നടക്കാത്തത് നടത്താനല്ല ഈ യാത്ര. മറിച്ച് വ്യത്യസ്തമായ ലക്ഷ്യമാണ് ഈ യാത്രയ്ക്കുള്ളതെന്ന് കൊച്ചു കുട്ടികള്‍ക്കു പോലും മനസിലാകുമെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.