തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം സംബന്ധിച്ച് സി.പി.എം.-സി.പി.ഐ. തർക്കം പരിഹരിക്കുന്നതിൽ തീരുമാനമായതായി സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി. കാര്യങ്ങൾ "ശുഭപ്രതീക്ഷയിലേക്കാണ്" എത്തുന്നത്. ഇതോടെ സി.പി.ഐ. മന്ത്രിമാർ ഇന്ന് വൈകുന്നേരം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും.(Chief Minister will explain things, says D Raja)
സി.പി.ഐയും സി.പി.എമ്മും ഒരുപോലെ ചർച്ച ചെയ്താണ് ഈ തീരുമാനമെടുത്തതെന്നും, മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും ഡി. രാജ പറഞ്ഞു.
മന്ത്രിസഭാ ഉപസമിതിയുടെ കാര്യങ്ങൾ ഉൾപ്പെടെയുള്ളവ മുഖ്യമന്ത്രി വിശദീകരിക്കും. ധാരണാപത്രത്തിൽ ഒപ്പിട്ട സ്ഥിതിക്ക് അതിൽ നിന്ന് പിൻവാങ്ങുന്ന കാര്യങ്ങൾ പരിശോധിക്കും. സംസ്ഥാന സർക്കാർ ഇതിന്റെ നടപടിക്രമങ്ങൾ സ്വീകരിക്കുകയും കേന്ദ്ര സർക്കാരുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
കേന്ദ്രം പദ്ധതിയിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചാൽ, അപ്പോൾ അക്കാര്യം ആലോചിക്കുമെന്ന് ഡി. രാജ കൂട്ടിച്ചേർത്തു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണ് തങ്ങളെന്നും, ഇപ്പോഴത്തെ ധാരണാപത്രം ആ നയത്തിന്റെ ഭാഗമായതിനാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഡി. രാജ ആവർത്തിച്ചു.
സി.പി.ഐ.ക്കും സി.പി.എമ്മിനും ഈ കാര്യത്തിൽ ഒരേ കാഴ്ചപ്പാടാണ്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുകയും കേന്ദ്ര സർക്കാരിനെ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്യും. സി.പി.ഐയുടെ ആശങ്കകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്, പദ്ധതിയെ എതിർക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.