
രാജ്യത്തെ മുൻനിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ, കേരളത്തിൽ അവരുടെ എട്ടാമത്തെ ആശുപത്രിയായ, ആസ്റ്റർ മിംസ് കാസർഗോഡിന്റെ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു. ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യപരിപാലനം, സംസ്ഥാനത്ത് കൂടുതൽ ഇടങ്ങളിലേക്ക് എത്തിക്കുക എന്ന, ആസ്റ്ററിൻറെ ലക്ഷ്യങ്ങൾക്ക് കരുത്തേകുന്നതാണ് പുതിയ ആശുപത്രി. ഒക്ടോബർ 2, വ്യാഴാഴ്ച, മുഖ്യമന്ത്രി പിണറായി വിജയൻ, പുതിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. കർണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവുവും ചടങ്ങിൽ പങ്കെടുക്കും.
2.1 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള, 264 കിടക്കകളുള്ള ഈ ആശുപത്രി, വടക്കൻ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് പുത്തൻ ഉണർവേകും. കാസർഗോഡും, സമീപ പ്രദേശങ്ങളിലുമുള്ള ആളുകൾക്ക്, എളുപ്പത്തിൽ സേവനം ലഭ്യമാക്കാനാകുന്ന സ്ഥലത്താണ് ആസ്റ്റർ പുതിയ ആശുപത്രി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഏറ്റവും മികച്ചതും, രോഗി കേന്ദ്രീകൃതവും, അത്യാധുനികവുമായ പരിചരണം, എല്ലാവർക്കും ഉറപ്പാക്കുന്ന തരത്തിലാണ്, ആസ്റ്റർ മിംസ് കാസർഗോഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ഡയറക്ടർ അനൂപ് മൂപ്പൻ, കാസർഗോഡ് എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാരായ എ.കെ.എം. അഷ്‌റഫ്, ഇ. ചന്ദ്രശേഖരൻ, എൻ.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാൽ ഉൾപ്പടെയുള്ള പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ, ചെങ്ങള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഖാദർ ബദ്രിയ, ആസ്റ്റർ കേരള ക്ലസ്റ്റർ സി.എം.എസ്. ഡോ. സൂരജ് കെ.എം., ആസ്റ്റർ മിംസ് കാസർഗോഡ് സി.ഒ.ഒ. ഡോ. അനൂപ് നമ്പ്യാർ എന്നിവരും ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയറിലെ മറ്റ് പ്രമുഖരും ചടങ്ങിൽ സന്നിഹിതരാകും.