തിരുവനന്തപുരം : മിന്നൽ പ്രളയത്തിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖുവിനോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിനോദസഞ്ചാരത്തിന് പോയ 25 പേരടങ്ങുന്ന സംഘമാണ് ഹിമാചലിലെ കൽപയിൽ കുടുങ്ങിയത്. ഇവരെ രക്ഷിക്കുന്നതിനുള്ള സത്വര ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്തയച്ചത്.
കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഹിമാചൽ സർക്കാരിലെ സർക്കാർ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തിവരുന്നുണ്ട്. കുടുങ്ങി കിടക്കുന്നവരുടെ സുരക്ഷയും സുഗമമായ മടങ്ങിവരവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ഹിമാചൽ സർക്കാരിനോട് അഭ്യർത്ഥിച്ചു. മിന്നൽ പ്രളയം ഉണ്ടായ ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് കേരളത്തിൻ്റെ ഐക്യദാർഢ്യവും മുഖ്യമന്ത്രി അറിയിച്ചു.
ആഗസ്ത് 25നാണ് സംഘം ഡൽഹിയിൽ നിന്ന് ഹിമാചലിലെ സ്പിറ്റി വാലിയിലേക്ക് പോയത്. പ്രദേശത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഷിംലയിലേക്കുള്ള റോഡ് തകർന്നിരുന്നു. ഇതോടെ സംഘം മടങ്ങാനാവാതെ ഹിമാചലിൽ കുടുങ്ങുകയായിരുന്നു.