
തിരുവനന്തപുരം : അമേരിക്കൻ സാമ്രാജ്യത്വത്തിന് നേരും നെറിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കൻ ധിക്കാരത്തെ തടയിടുക എന്നതിന് ലോകരാഷ്ട്രങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇസ്രയേലിനെയും രൂക്ഷമായി വിമർശിച്ചു. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്നത് ഏകപക്ഷീയമായ ആക്രമണമെന്ന് സിഐടിയു ചുമട്ടു തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഇസ്രയേൽ എന്തും ചെയ്യാൻ തയ്യാറാണെന്നും സാധാരണ നിലക്കുള്ള മര്യാദകൾ ഒന്നും ബാധകമല്ലെന്ന് വിചാരിക്കുന്നവരാണ് അവരെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.ലോകത്തിന്റെ നീതി ന്യായ സംവിധാനങ്ങൾക്ക് മുന്നിൽ ഇസ്രയേൽ കുറ്റവാളികളാണ്. ഇസ്രയേലിന്റെ ഏറ്റവും ക്രൂര മുഖം കണ്ടത് പലസ്തീനിൽ തന്നെ ആണ്.
ഇസ്രായേലിനെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രിയെയാണ് കണ്ടത്. നമ്മുടെ ചേരിചേരാനയം എവിടെയാണെന്നും എല്ലാം കളഞ്ഞു കുളിച്ചില്ലേ. നമ്മുടെ രാജ്യം ശക്തമായ രീതിയിൽ സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ചു പോന്നതാണ്. അതിലാണ് മാറ്റം വന്നത്.