തിരുവനന്തപുരം: കേരള പോലീസിന്റെ സേവന നിലവാരം ഉയർത്തുന്നതിനും പട്രോളിംഗ് സംവിധാനം ശക്തമാക്കുന്നതിനുമായി വാങ്ങിയ 146 പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വിവിധ യൂണിറ്റുകൾക്കുള്ള വാഹനങ്ങളുടെ താക്കോൽ കൈമാറ്റവും അദ്ദേഹം നിർവ്വഹിച്ചു.(Chief Minister flags off 146 new police vehicles)
ക്രമസമാധാന പാലനത്തിനായി 44 മഹീന്ദ്ര ബൊലേറോകളും ദേശീയ പാതകളിലെ സുരക്ഷയ്ക്കായി 40 മഹീന്ദ്ര സ്‌കോർപ്പിയോ വാഹനങ്ങളും അനുവദിച്ചു. ദുർഘടമായ മലയോര മേഖലകളിൽ പട്രോളിംഗിനായി 15 ഫോഴ്‌സ് ഗൂർഖകളും 5 മഹീന്ദ്ര ഥാറുകളുമാണ് നൽകിയിട്ടുള്ളത്. കൂടാതെ, നഗരങ്ങളിലും ഇടവഴികളിലും വേഗത്തിലുള്ള ഇടപെടലിനായി 24 ഹീറോ എക്‌സ് പൾസ് മോട്ടോർ സൈക്കിളുകളും ഫോഴ്‌സ് ട്രാവലറുകളും സേനയുടെ ഭാഗമായി.
2024-ലെ മികച്ച പ്രകടനം കാഴ്ചവെച്ച പോലീസ് സ്റ്റേഷനുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ആലപ്പുഴ ജില്ലയിലെ മുഹമ്മ പോലീസ് സ്റ്റേഷനാണ് സംസ്ഥാനത്തെ മികച്ച സ്റ്റേഷനുള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തൃശൂർ റൂറലിലെ കൊടുങ്ങല്ലൂർ സ്റ്റേഷൻ രണ്ടാം സ്ഥാനവും കാസർകോട് ജില്ലയിലെ ബേക്കൽ സ്റ്റേഷൻ മൂന്നാം സ്ഥാനവും നേടി. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എ.ഡി.ജി.പിമാരായ എസ്. ശ്രീജിത്ത്, പി. വിജയൻ, എച്ച്. വെങ്കടേഷ്, ദിനേന്ദ്ര കശ്യപ് തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.



