തിരുവനന്തപുരം: സാങ്കേതിക വിദ്യയിലൂടെ സാമൂഹിക മാറ്റം ലക്ഷ്യമിട്ടുള്ള വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവളത്ത് നടന്ന 'എഐ ഫ്യൂച്ചർകോൺ' ഉച്ചകോടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ആഗോള എഐ ഉച്ചകോടിക്ക് മുന്നോടിയായി കേരളം സംഘടിപ്പിച്ച ഈ സമ്മേളനം സംസ്ഥാനത്തിന്റെ ഐടി വികസനത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.(Chief Minister at the closing session of the AI Summit)
സർക്കാർ സേവനങ്ങൾ ഓട്ടോമേഷനിലൂടെ കൂടുതൽ സുതാര്യമാക്കാനും ജനങ്ങളുടെ അഭിപ്രായങ്ങൾ വേഗത്തിൽ സ്വരൂപിക്കാനും എഐ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ രോഗനിർണ്ണയത്തിനും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കാനും എഐ സഹായിക്കും. 'പ്രെഡിക്റ്റീവ് അനലിറ്റിക്സ്' വഴി പ്രകൃതിക്ഷോഭങ്ങൾ മുൻകൂട്ടി പ്രവചിക്കാനുള്ള സംവിധാനം ഒരുക്കും. സ്കൂൾ തലം മുതൽ എഐ പരിശീലനം ഉറപ്പാക്കി വിദ്യാർത്ഥികളെ ആഗോള തൊഴിൽ വിപണിക്ക് അനുയോജ്യമായി വളർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഐടി രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയും കൊച്ചിയിലെ ഗ്രാഫീൻ ഇന്നവേഷൻ സെന്ററും ഇതിന് ഉദാഹരണങ്ങളാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഐടി പാർക്കുകളുടെ വിപുലീകരണത്തിലൂടെ വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യ വളരുമ്പോൾ പൗരന്മാരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുകൊണ്ടാണ് ഈ ഉച്ചകോടിയിൽ 'റെസ്പോൺസിബിൾ എഐ' എന്ന ആശയത്തിന് പ്രാധാന്യം നൽകിയത്.