തിരുവനന്തപുരം: പാഠപുസ്തക വിതരണം നേരത്തെയാക്കിയതിനെ ചൊല്ലി രമേശ് ചെന്നിത്തലയും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം. മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തി. പരീക്ഷാഫലം വരുന്നതിന് മുമ്പേ അടുത്ത ക്ലാസിലെ പുസ്തകങ്ങൾ നൽകുന്നത് യുക്തിരഹിതമാണെന്ന് ചെന്നിത്തല ആരോപിച്ചപ്പോൾ, കുട്ടികൾക്ക് പുസ്തകവും യൂണിഫോമും നേരത്തെ നൽകുന്നത് ഭരണമികവാണെന്ന് മന്ത്രി മറുപടി നൽകി.(Chief Minister and Minister V Sivankutty respond to Ramesh Chennithala on textbook distribution)
കുട്ടികൾ അടുത്ത ക്ലാസിലേക്ക് ജയിച്ചോ എന്ന് അറിയാതെയാണോ പുസ്തകം വിതരണം ചെയ്യുന്നത്? എട്ടാം ക്ലാസിലെ വിദ്യാർത്ഥി ജയിക്കുമെന്ന് ശിവൻകുട്ടിയാണോ തീരുമാനിക്കുന്നത്? എന്ന് ചെന്നിത്തല ചോദിച്ചു. പുസ്തകം നേരത്തെ അടിച്ചെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ഗീർവാണം മാത്രമാണിത്. അധ്യാപകർ പരീക്ഷാ പേപ്പർ നോക്കുന്നതിന് മുമ്പേ പുസ്തകം വിതരണം ചെയ്യുന്നത് തുഗ്ലക്ക് പരിഷ്കാരമാണെന്നും അദ്ദേഹം പരിഹസിച്ചു.
ചെന്നിത്തലയുടെ പ്രസ്താവന കേരളത്തിലെ വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി ശിവൻകുട്ടി കുറ്റപ്പെടുത്തി. ഓണം കഴിഞ്ഞിട്ടും പുസ്തകം കിട്ടാതെ കുട്ടികളെ തെരുവിൽ നിർത്തിയതാണോ വികസന മാതൃക? മഴവില്ലിലെ വർണ്ണങ്ങൾ പഠിപ്പിക്കാൻ ടെക്സ്റ്റ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തവരാണ് ഇപ്പോൾ പരിഷ്കാരത്തെ പരിഹസിക്കുന്നത്. 7000 റോബോട്ടിക് ലാബുകൾ, കിഫ്ബി വഴി 973 സ്കൂൾ കെട്ടിടങ്ങൾ, സൗജന്യ ഇൻഷുറൻസ്, ഹെൽത്ത് കാർഡ് എന്നിവ സർക്കാർ നടപ്പിലാക്കി. ആധുനിക സാങ്കേതികവിദ്യ സാധാരണക്കാരന്റെ മക്കൾക്കും ലഭ്യമാക്കുന്നതിലെ അസ്വസ്ഥതയാണ് ചെന്നിത്തലയ്ക്കെന്ന് മന്ത്രി പറഞ്ഞു.
പരീക്ഷാഫലം വരും മുമ്പേ പുസ്തകം അച്ചടിക്കുന്നത് ആസൂത്രണമില്ലായ്മയല്ല, മറിച്ച് നിശ്ചയദാർഢ്യമാണ്. തോൽക്കുമോ ജയിക്കുമോ എന്ന് സംശയിച്ചു നിൽക്കുന്ന ചെന്നിത്തലയുടെ രാഷ്ട്രീയ മനസ്ഥിതിയല്ല വിദ്യാഭ്യാസ വകുപ്പിനുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. പുസ്തക വിതരണം നേരത്തെയാക്കിയതിനെ പരിഹസിക്കുന്ന ചെന്നിത്തലയുടെ നിലപാട് വിചിത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫ് ഭരണകാലത്ത് പാഠപുസ്തകങ്ങൾക്കായി കുട്ടികൾക്ക് തെരുവിലിറങ്ങേണ്ടി വന്ന സാഹചര്യം മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അന്ന് പുസ്തകം കിട്ടാതെ വന്നപ്പോൾ പാഠഭാഗങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ എടുത്ത് വിതരണം ചെയ്ത നാണക്കേടിന്റെ കാലം അവസാനിച്ചുവെന്ന് അദ്ദേഹം പരിഹസിച്ചു. സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ പുസ്തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തിക്കുന്നത് സർക്കാരിന്റെ ആസൂത്രണമികവാണെന്നും അതിനെ തുഗ്ലക് പരിഷ്‌കാരമെന്ന് വിളിക്കുന്നത് പരിഹാസ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



