തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന എസ്.ഐ.ആർ നടപടികളിലെ പുരോഗതി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരിച്ചു. ഫോം വിതരണം വേഗത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.(Chief Electoral Officer on SIR progress, assures support to BLOs )
97 ശതമാനത്തിലധികം ഫോം വിതരണം പൂർത്തിയായി. 5 ലക്ഷം ഫോമുകൾ ഡിജിറ്റലൈസ് ചെയ്തു. എസ്.ഐ.ആർ. വഴി കണ്ടെത്തിയ കണക്കുകൾ അദ്ദേഹം പുറത്തുവിട്ടു: മരണം: 29,000, ഇരട്ടിപ്പ് : 3,800, സ്ഥലം മാറിയവർ: 20,000, കണ്ടെത്താനാകാത്തവർ: 4,500 എന്നിവയാണത്. ഈ കണക്കുകൾ ശരിയാണെന്ന് ഉറപ്പാക്കുമെന്നും, തുടർനടപടികൾക്കായി ഏജന്റുമാരുമായി യോഗം ചേരുമെന്നും ഖേൽക്കർ വ്യക്തമാക്കി.
എസ്.ഐ.ആർ. പ്രക്രിയയുമായി ബന്ധപ്പെട്ട് ബൂത്ത് ലെവൽ ഓഫീസർമാർക്ക് നേരെയുണ്ടായ വെല്ലുവിളികളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ബി.എൽ.ഒമാരുടെ പ്രതിഷേധത്തിൽ നടപടിയെടുക്കുമെന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം അറിയിച്ചു. ശരിയായ ജോലി ചെയ്യുന്നവർ തെറ്റായ പ്രചാരണങ്ങളിൽ തളരരുത്.
ഇടുക്കി, മലപ്പുറം ജില്ലകളിൽ ബി.എൽ.ഒമാരെ തടസ്സപ്പെടുത്താൻ ശ്രമം ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ പരാതി ലഭിച്ചാൽ, ജോലി തടസ്സപ്പെടുത്തുന്നവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകും. 10 വർഷം വരെ തടവ് കിട്ടാവുന്ന കുറ്റം ചുമത്താൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബി.എൽ.ഒമാർക്കെതിരായ വ്യാജ പ്രചാരണത്തിൽ കർശനമായ നടപടി സ്വീകരിക്കും.
"എസ്.ഐ.ആർ. നടപ്പാക്കിയേ തീരൂ. ഇത് ഭരണഘടനാപരമായ ചുമതലയാണ്. എല്ലാവരുടെയും പങ്കാളിത്തം ഇതിന് ആവശ്യമാണ്. ബി.എൽ.ഒമാരെ ജനങ്ങൾ സഹായിക്കണം." ബി.എൽ.ഒമാരുടെ പ്രയാസങ്ങൾ പരിഹരിക്കുമെന്നും, വില്ലേജ് ഓഫീസർമാർ അടക്കമുള്ള ഉദ്യോഗസ്ഥർ ബി.എൽ.ഒമാരെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കളക്ടർമാരുടെ യോഗം എല്ലാ ദിവസവും ചേരുന്നുണ്ട്.
ബി.എൽ.ഒ ഭരണഘടന അനുസരിച്ച് നിയോഗിക്കപ്പെട്ടയാളാണ്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ബി.എൽ.ഒമാരുടെ നിയന്ത്രണം. ബി.എൽ.ഒ കേന്ദ്ര കമ്മീഷന്റെ കീഴിൽ സി.ഇ.ഒയുടെ ഉത്തരവ് അനുസരിച്ച് മാത്രം പ്രവർത്തിക്കണം. കണ്ണൂരിലെ ബി.എൽ.ഒ അനീഷ് ജോർജിന്റെ മരണത്തിൽ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും അറിയിച്ചു. അനീഷിന്റെ ആത്മഹത്യയിൽ അന്തിമ റിപ്പോർട്ട് ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ കളക്ടറുടെ സമ്മർദ്ദമെന്ന പരാതി പരിശോധിക്കുമെന്നും, അത് ഉണ്ടാകാൻ പാടില്ലാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിലെ ഇരട്ട ഡ്യൂട്ടി ഉണ്ടാകില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ സഹായം നല്ല നിലയിൽ ലഭിക്കുന്നുണ്ട്. 4000 ബൂത്ത് ലെവൽ ഏജന്റുമാർ എസ്.ഐ.ആറിൽ അധികമായി വന്നു. പാർട്ടികളുടെ സഹായമുണ്ടെങ്കിൽ പരാതികൾ ഇല്ലാതെ പരിഹരിക്കാമെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി.