ആലപ്പുഴ : ചേർത്തലയിൽ സ്ത്രീകളെ കാണാതായ സംഭവത്തിൽ മൊഴി നൽകി ബിന്ദു പത്മനാഭൻ്റെ സഹോദരൻ പ്രവീൺ. ഇവരെ 2006ലാണ് കാണാതായത്. സെബാസ്റ്റ്യൻ പ്രതിയായുള്ള ആദ്യ തിരോധാനം ഇത് തന്നെയാണ്. ആദ്യ ഘട്ടത്തിലെ അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്നും, എഫ് ഐ ആർ ഇടാൻ പോലും കാലതാമസം എടുത്തുവെന്നും പ്രവീൺ വ്യക്തമാക്കി. (Cherthala women missing case)
2016ലാണ് ബിന്ദുവിനെ കാണാതായെന്ന് അറിയുന്നതെന്നും, പിതാവ് വിൽപ്പത്രം എഴുതി നൽകിയതിന് ശേഷം അവർ കുടുംബവുമായി അകന്നുവെന്നും പറഞ്ഞ അദ്ദേഹം, 1999ൽ ഇറ്റലിയിൽ പോയ ശേഷം അവരെ കണ്ടിട്ടില്ല എന്നും കൂട്ടിച്ചേർത്തു. ലോക്കറിൽ 130 പവൻ സ്വർണ്ണം എവിടെപ്പോയെന്ന് അറിയില്ല എന്നും, ബിന്ദുവിൻ്റെ പേരിൽ 5 സ്ഥലങ്ങളിൽ ഉള്ള ഇടങ്ങൾ ഒന്നും ഇപ്പോഴില്ല എന്നും പറഞ്ഞ സഹോദരൻ, സെബാസ്റ്റ്യനെ വീട്ടിൽ പോയി നേരിൽ കണ്ടിരുന്നുവെന്നും അറിയിച്ചു.
ബാങ്ക് അക്കൗണ്ടിലെ 50 ലക്ഷം എടുത്ത് നൽകാമെന്ന് അന്ന് അയാൾ പറഞ്ഞെന്നും, എല്ലാം കള്ളം ആയിരുന്നുവെന്നും പ്രവീൺ വെളിപ്പെടുത്തി. സഹോദരിയുടെ തിരോധാനത്തിൽ അയാൾക്ക് പങ്കുണ്ടെന്നത് ഉറപ്പാണെന്നും അദ്ദേഹം പറയുന്നു.