
വയനാട്: എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെ ഒന്നാം പ്രതിയായും മുൻ ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെ രണ്ടാം പ്രതിയായും ഉൾപ്പെടുത്തിയാണ് കുറ്റപത്രം. (Chargesheet on NM Vijayan's suicide against IC Balakrishnan MLA)
മുൻ കോൺഗ്രസ് നേതാക്കളായ കെ.കെ. ഗോപിനാഥൻ, പി.വി. ബാലചന്ദ്രൻ എന്നിവരാണ് മൂന്നും നാലും പ്രതികൾ. ബാങ്കിൽ ജോലി നൽകാമെന്ന് പറഞ്ഞ് നടത്തിയ സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് എൻ.എം. വിജയന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കേസിൽ നേരത്തെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
വിഷം കഴിച്ചു മരിക്കുന്നതിന് മുൻപ് മൂത്ത മകൻ വിജേഷിന് എഴുതിയ കത്തിൽ എൻ.എം. വിജയൻ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് എഴുതിയ കത്തിലാണ് പാർട്ടി നേതാക്കളുടെ വഞ്ചനയെപ്പറ്റി അദ്ദേഹം വിശദീകരിക്കുന്നത്. ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനും ആവശ്യപ്പെട്ടതനുസരിച്ചാണ് ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കത്തിൽ പറയുന്നു.
നിയമനത്തിന് പണം വാങ്ങിയത് എം.എൽ.എ. ആണെന്ന് ആരോപിക്കുന്ന കത്തിൽ, ഈ വിവരങ്ങളെല്ലാം കെ.പി.സി.സി. നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്. ഡി.സി.സി. പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന മൂന്ന് നേതാക്കൾ പണം വീതിച്ചെടുത്തെന്നും കത്തിൽ ആരോപണമുണ്ട്. സമാന വിവരങ്ങളുള്ള കത്തുകൾ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയിൽ എൻ.എം. വിജയൻ എഴുതി സൂക്ഷിച്ചിരുന്നു.