

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. താൻ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നും അത് കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി കുടുംബം തകർത്തുവെന്ന ഗണേഷിന്റെ ആരോപണത്തോട്, "അക്കാര്യം അദ്ദേഹം സ്വന്തം മനസാക്ഷിയോട് ചോദിക്കട്ടെ" എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
താൻ സത്യവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. ഗണേഷ് കുമാർ നടത്തിയ ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ലെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ അദ്ദേഹം തന്നെ സ്വയം ചിന്തിക്കട്ടെ ആ പരാമർശം തെറ്റായിരുന്നോ എന്ന്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നില്ല. ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ ഗണേഷിൽ നിന്ന് പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഉണ്ടായതെന്നാണ് താൻ പറഞ്ഞത്.
പിതാവിനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്: മരിച്ചുപോയ പിതാവിനെ വിവാദങ്ങളിലേക്ക് കൊണ്ടുപോകാൻ താൽപ്പര്യമില്ല. താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇതിൽ കൂടുതൽ ആരോപണ പ്രത്യാരോപണങ്ങൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന ചാണ്ടി ഉമ്മന്റെ ആരോപണത്തിന്, തന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയതും കുടുംബം തകർത്തതും ഉമ്മൻ ചാണ്ടിയാണെന്ന് ഗണേഷ് കുമാർ തിരിച്ചടിച്ചിരുന്നു. ഇതേത്തുടർന്നാണ് ചാണ്ടി ഉമ്മൻ ഇന്ന് നിലപാട് വ്യക്തമാക്കിയത്.