തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് ചാണ്ടി ഉമ്മൻ എം എൽ എ. രാഹുലിനെതിരെ പരാതിയോ എഫ് ഐ ആറോ ഇല്ലാതിരുന്നിട്ട് കൂടി കോൺഗ്രസ് കേസെടുത്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. (Chandy Oommen about Rahul Mamkootathil )
എഫ്ഐ ആർ പോക്കറ്റിലിട്ട് നടക്കുന്ന സ്വന്തം കൂട്ടത്തിലുള്ള ആളുകൾക്കെതിരെ സി പി എം എന്ത് നടപടിയാണ് എടുത്തതെന്ന് ചാണ്ടി ഉമ്മൻ ചോദിച്ചു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ വസതിയിൽ തന്നെ തുടരുകയാണ്. ഇന്ന് മാധ്യമങ്ങളെ കണ്ടേക്കാനാണ് സാധ്യത.
വിവാദങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ വീണ്ടും കുരുക്കിൽ ആയിരിക്കുകയാണ്. അദ്ദേഹത്തെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. വ്യാജ തിരിച്ചറിയൽ കാർഡ് കേസിലാണ് നടപടി. ശനിയാഴ്ച ഹാജരാകണമെന്നാണ് രാഹുലിന് നോട്ടീസ് നൽകിയിരിക്കുന്നത്. പ്രതികളുടെ ശബ്ദരേഖയിൽ രാഹുലിൻ്റെ പേരുമുണ്ട്. അദ്ദേഹത്തിൻ്റെ പേര് പരാമർശിക്കുന്നത് മൂന്നാം പ്രതി അഭിനന്ദ് വിക്രമിൻ്റെ ഫോണിലെ ശബ്ദരേഖയിലാണ്. പോലീസിൻ്റെ ആദ്യ ചോദ്യംചെയ്യലിൽ രാഹുൽ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. കേസിൽ നിലവിൽ 7 പ്രതികളാണ് ഉള്ളത്.