തിരുവനന്തപുരം: കേരളത്തിലെ 39 പ്രധാന റോഡുകളുടെ വികസനത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 988.75 കോടി രൂപ അനുവദിച്ചു. സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ തുക അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടലുകൾക്കൊടുവിലാണ് ഈ നേട്ടം കൈവരിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.(Central government allocates Rs 988.75 crore for development of 39 roads in Kerala)
ആകെ 486.33 കിലോമീറ്റർ റോഡുകളാണ് ഈ പദ്ധതിയിലൂടെ നവീകരിക്കപ്പെടുക. സംസ്ഥാനത്തെ 39 പ്രധാന റോഡുകളിലെ യാത്ര സുഗമമാകും. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കാനും ചരക്ക് നീക്കം എളുപ്പമാക്കാനും സഹായിക്കും.
പദ്ധതി നടപ്പിലാക്കുന്നതിനുള്ള തുടർനടപടികൾ ദ്രുതഗതിയിൽ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. കേന്ദ്ര വിഹിതത്തിന് പുറമെ, സംസ്ഥാന ബജറ്റിലും റോഡ് വികസനത്തിനായി വൻകിട പദ്ധതികൾ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി. റോഡ് 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയാക്കും. ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5,217 കോടി രൂപ വകയിരുത്തി.
കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ പുതിയ ബൈപ്പാസുകൾ നിർമ്മിക്കും. കൊട്ടാരക്കര ബൈപ്പാസിന്റെ നിർമ്മാണത്തിനായി 110.36 കോടി രൂപ അനുവദിക്കുകയും ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.