കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ സൂരജ് വധക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം; കൊടി ഉപയോഗിച്ച് ഡാൻസ് നടത്തുകയും മുദ്രവാക്യം വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് | Sooraj murder case
കണ്ണൂർ: പറമ്പയിൽ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളായ സിപിഐഎം പ്രവർത്തകരുടെ ചിത്രങ്ങൾ പതിച്ച കൊടികളുയർത്തി ആഘോഷം. കുട്ടിച്ചാത്തൻ മഠം ഉത്സവത്തിന്റെ ഭാഗമായുള്ള കലശ ഘോഷയാത്രയിലാണ് സംഭവം. മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ പ്രതികളുടെ ചിത്രമുള്ള കൊടികളാണ് ആഘോഷങ്ങൾക്കിടെ സിപിഎം പ്രവർത്തകർ ഉപയോഗിച്ചത്. പറമ്പായി കുട്ടിച്ചാത്തൻ മഠം ഉത്സവത്തിന്റെ ഭാഗമായാണ് ഇന്നലെ രാത്രി കലശ ഘോഷയാത്ര നടന്നത്.
കലശം വരവിന്റെ ഭാഗമായി ഡിജെ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളടങ്ങിയ കൊടികള്‍ ഉപയോഗിച്ചത്. അതേസമയം , സൂരജ് വധക്കേസിൽ എട്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. രണ്ട് മുതൽ ഒമ്പത് വരെ പ്രതികൾക്കാണ് ജീവപര്യന്തം തടവുശിക്ഷ.തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനൊന്നാം പ്രതിക്ക് മൂന്ന് വർഷം കഠിന തടവും വിധിച്ചു.കേസിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരൻ പി.എം മനോരാജ്, ടി.പി കേസ് പ്രതി ടി.കെ രജീഷ് എന്നിവർ ഉൾപ്പടെ ഒമ്പത് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.